ആറാട്ടുപുഴ: ടാങ്കിൽ വെള്ളമടിച്ച് കയറ്റാൻ രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ചു ബോധംകെടുത്തി ഏഴു പവൻ സ്വർണം കവർന്നു.
തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടർ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയിൽ സൽമത്തിന്റെ (51) സ്വർണമാണ് പ്രതി കവർന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുറത്തു പതുങ്ങി നിന്ന മോഷ്ടാവ് മധ്യവയസ്കയുടെ നേരെ ചാടി വീഴുകയും മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയുമായിരുന്നു.
പെട്ടെന്ന് സൽമത്തിന്റെ ബോധം നഷ്ടപ്പെട്ടു. ശേഷം മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാൻ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാൽ നടന്നില്ല. തുടർന്ന് ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ഈ സമയം മകൻ നിസാറും മരുമകൾ മുഹ്സിനെയും മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഏറെനേരം വാട്ടർ ടാങ്കിൽ നിന്നും വെള്ളം നിറഞ്ഞു താഴേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ബോധരഹിതയായി കിടക്കുന്ന സൽമത്തിന് കണ്ടത്. തൃക്കുന്നപ്പുഴ പൊലീസ് എത്തിയാണ് മധ്യവയസ്കയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.