ഡൽഹി: ഇലക്ടറല്‍ ബോണ്ട് രേഖകൾ കൈമാറുന്നതിൽ എസ്‌ബിഐക്ക് അന്ത്യശാസനം നൽകി സുപ്രീം കോടതി. ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സമയം നീട്ടി തരാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി നാളെ തന്നെ മുഴുവൻ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം നാളത്തെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുൻപ് എസ്‌ബിഐ സമ്പൂർണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം.
ഈ വിവരങ്ങൾ കമ്മീഷൻ മാർച്ച് 15 ന് 5 മണിക്ക് മുൻപേ വെബ്സൈറിൽ അത് പ്രസിദ്ധീകരിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ്ബിഐയുടെ മനപ്പൂർവ്വമായ അവഗണനയെ വളരെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. കോടതിയുടെ ഉത്തരവുകൾ പാലിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ അതിൻ്റെ ചെയർമാനോടും മാനേജിംഗ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിന് പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നതിനുള്ള വെല്ലുവിളികൾ എസ്‌ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു.