റിയാദ് : മുൻ ധനകാര്യമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സീനിയർ നേതാവ് പി.ചിദംബരത്തെ അദേഹത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് ഒരു തീവ്രവാദിയെ അറസ്റ്റ് ചെയുന്നത് പോലെയുള്ള രംഗങ്ങളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടിയെ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായി നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഒരു തരത്തിലുമുള്ള കുറ്റപത്രമോ, എഫ്.ഐ.ആറോ ചിദംബരത്തിനെതിരെ ഇല്ല. അദ്ദേഹം ഒരു കൊലപാതകകേസിലോ, തീവ്രവാദകേസിലോ പ്രതിയല്ല. അദ്ദേഹം ഭരണ സിരാ കേന്ദ്രമായ ഡൽഹിയിൽ ഉണ്ടായിട്ടും അർധരാത്രി വന്നു അദ്ദേഹത്തിന്റെ വീടിന്റെ മതിലിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന സന്ദർഭ ത്തിൽ തിടുക്കത്തിൽ അർദ്ധരാത്രി തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഷെഹ്‌റാബുദീൻ വ്യജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ സി.ബി.ഐ. അറസ്റ്റ് ചെയ്‌തു ജയിലിൽ കിടത്തിയതിന്റെ പ്രതികാരം തീർക്കുവാനും, രാജ്യം ഇതുവരെ നേരിട്ടി ട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും കാശ്മീർ വിഷയത്തിൽ ഗവണ്മെന്റിനെതിരെ വിമർശനം ഉയർന്നു വരുമ്പോള്‍ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദിയുടെയും അമിത്ഷായുടെയും തന്ത്രമായിട്ടു വേണം ഈ അറസ്റ്റിനെ കാണുവാൻ.
ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ കക്ഷികൾ ഒന്നിച്ചു പ്രതിഷേധമുയർത്തണമെന്നും ഭരണ കൂടത്തിന്റെ കൊള്ളരുതായ്മക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ശബ്ദം ഇല്ലാതാകുവാനുള്ള ഇത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ കരുതിയിരിക്ക ണമെന്നും ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.