മസ്കത്ത്: കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ തീരുമാനങ്ങളുമായി സുപ്രീം കമ്മിറ്റി. ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ദുല്‍ഹജ്ജ് പത്ത് മുതല്‍ 12 വരെയുള്ള മൂന്നു ദിവസമായിരിക്കും സമ്പൂര്‍ണ ലോക്ഡൗണ്‍.
ഒമാനില്‍ നിലവിലുള്ള സായാഹ്ന ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 16 മുതല്‍ 31 വരെ സായാഹ്ന ലോക്ഡൗണിെന്റ സമയം വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ച നാലുവരെയാക്കാനും തീരുമാനമായി. അതേസമയം, മുസന്ദം ഗവര്‍ണറേറ്റിനെ സഞ്ചാരവിലക്കില് നിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലില്‍ നിന്നും ഒഴിവാക്കി. കുറഞ്ഞ എണ്ണം കേസുകള്‍ക്ക് ഒപ്പം ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുറവാണെന്നത് കണക്കിലെടുത്താണ് തീരുമാനം.
ദോഫാറിലേക്ക് ഗവര്‍ണറേറ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒരു ഡോസ് എങ്കിലും വാക്സിന് സ്വീകരിച്ച 18 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കും ഒമാനിലുള്ള പ്രവാസികള്ക്കുമായിരിക്കും പ്രവേശനം. അതേസമയം, പ്രവേശനവിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്ന് ദോഫാറിലേക്ക് വരുന്നവര്‍ ഒമാനിലെ അംഗീകൃത വാക്സിെന്റ രണ്ട് ഡോസും എടുത്തിരിക്കണം. ജൂലൈ ഒൻപത് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ദോഫാറില്‍ പ്രവേശനം അനുവദിക്കുക.
ഒമാനിലേക്ക് എട്ട് രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സിംഗപൂര്‍, ഇന്തോനേഷ്യ, ഇറാന്, ഇറാഖ്, തുനീഷ്യ, ലിബിയ, അര്‍ജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഈജിപ്തിനെ ഒഴിവാക്കുകയും ചെയ്തു.
കൂട്ടമായുള്ള ബലി പെരുന്നാള്‍ പ്രാര്‍ഥനകളും പരമ്പരാഗത പെരുന്നാള്‍ ചന്തകളും നടത്താന്‍ പാടില്ലെന്നും സുപ്രീം കമ്മിറ്റി യോഗം ഓര്‍മിപ്പിച്ചു. കുടുംബ ഒത്തുചേരലുകളടക്കം എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍ക്കും വിലക്കുണ്ടായിരിക്കും.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുകളിലും ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. മുന്‍ കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കര അതിര്‍ത്തികളുടെ അടച്ചിടല്‍, അന്തര്‍ദേശീയ പരിപാടികള്‍-സമ്മേളനങ്ങള്‍ എന്നിവക്കുള്ള വിലക്ക്, വിവാഹ ഹാളുകളുടെ അടച്ചിടല്‍, പൊതുപരിപാടികള്‍ എന്നിവക്കുള്ള വിലക്ക് തുടങ്ങിയവ തുടരാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.