ന്യൂയോർക്ക്: ന്യൂ യോർക്കിൽ സാമ്പത്തിക തട്ടിപ്പു നടത്തി എന്ന കേസിൽ $354 മില്യൺ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട വിധി സ്റ്റേ ചെയ്യണമെന്ന ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ജഡ്‌ജ് ആർതർ എൻകോറോൺ തള്ളി. കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനു മതിയായ കാരണം നൽകാൻ ട്രംപിന്റെ അഭിഭാഷകർക്കു കഴിഞ്ഞിട്ടില്ലെന്നു ഒരു ഇമെയിൽ സന്ദേശത്തിൽ എൻകോറോൺ അവരെ അറിയിച്ചു. അപ്പീൽ അവകാശങ്ങൾ അപ്പീൽ കോടതി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പിഴ ഒടുക്കാൻ 30 ദിവസത്തെ സാവകാശം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അടയ്ക്കാൻ പറഞ്ഞ തുകയ്ക്കു പുറമെ $100 മില്യനോളം പലിശയും ട്രംപ് നൽകേണ്ടതുണ്ട്.
മുപ്പതു ദിവസം നല്കണമെന്ന ആവശ്യത്തിനു ന്യായമൊന്നും നൽകിയിട്ടില്ലെന്നു സ്റ്റേറ്റ് അറ്റോണി ആൻഡ്രൂ അമർ കോടതി മുൻപാകെ ചൂണ്ടിക്കാട്ടി. ജഡ്ജിന്റെ തീർപ്പു പഴുതടച്ചുള്ളതാണ്. അതു കൊണ്ട് അതേപ്പറ്റി ഇനി ചർച്ച ചെയ്യാനൊന്നും പഴുതില്ല.
ട്രംപിന്റെ ആറു കൂട്ടു പ്രതികളുടെ വിലാസം ന്യൂ യോർക്കിൽ നിന്നു ഫ്ലോറിഡയിലേക്കു മാറ്റണമെന്ന ആവശ്യവും അമർ എതിർത്തു.
അപ്പീൽ കൊടുക്കുന്നതിനു മുൻപ് ട്രംപ് പിഴ തുകയ്ക്കുളള ബോണ്ട് കെട്ടി വയ്‌ക്കേണ്ടതുണ്ട്. അതിനു 9% പലിശയും വരും. അത് ഭീമമായ തുക ആയതിനാൽ ബാങ്കുകൾ അദ്ദേഹത്തിന്റെ വിൽക്കാൻ എളുപ്പമുളള ചില ആസ്തികൾ പണയത്തിൽ വാങ്ങുമെന്നു നിരീക്ഷകർ പറയുന്നു.
പണം അടച്ചില്ലെങ്കിൽ ന്യൂ യോർക്കിലെ ട്രംപിന്റെ ആസ്തികൾ പിടിച്ചെടുക്കാൻ വകുപ്പുണ്ടെന്നു ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് പറഞ്ഞു.