ഫ്ലോറിഡ: ശതകോടീശ്വരനായ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ കിരൺ പട്ടേലിന്റെ നേതൃത്വത്തിൽ ഒർലാണ്ടോയിൽ പുതിയൊരു മെഡിക്കൽ കോളജിനു തുടക്കം കുറിച്ചു. ഒർലാണ്ടോയുടെ പ്രാന്തപ്രദേശത്തു കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിൻ സ്ഥാപിക്കാൻ ഹൃദ്രോഗ ചികിത്സ വിദഗ്‌ധനായ പട്ടേലിനു പിൻബലം നൽകിയത് ശിശു രോഗ ചികിത്സയിൽ പേരെടുത്ത ഭാര്യ ഡോക്ടർ പല്ലവി പട്ടേൽ ആണ്. സാമ്പിയയിൽ ജനിച്ച പട്ടേലിന്റെ 75ആം ജന്മദിനം കൂടി ആയിരുന്നു അന്ന്.
പട്ടേൽ യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്ന താൻ അതിന്റെ ആദ്യഘട്ടമായാണ് കോളജിനു തുടക്കം കുറിച്ചതെന്നു പട്ടേൽ പറഞ്ഞു. സ്വന്തമായി ബിരുദം നൽകുന്ന യൂണിവേഴ്സിറ്റി ഇന്ത്യയിലും സാമ്പിയയിലും തുടങ്ങുകയായി.
ഒർലാണ്ടോയിൽ ഈ ക്യാമ്പസ് സാധ്യമായത് പട്ടേൽ ദമ്പതിമാർ ഫ്ലോറിഡയിലെ നോവാ സൗത്ത്ഈസ്റ്റേൺ യൂനിവേഴ്സിറ്റിക്കു നൽകിയ $200 മില്യൺ സംഭാവന കൊണ്ടാണ്. അഞ്ചു പതിറ്റാണ്ടു ചരിത്രത്തിൽ യൂണിവേഴ്സിറ്റിക്കു കിട്ടുന്ന ഏറ്റവും ഉയർന്ന സംഭവനയാണിത്. ഫ്ലോറിഡ ചരിത്രത്തിൽ ഏഴാമത്തെ ഏറ്റവും വലിയ സംഭാവനയും.