വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി വിവേക് രാമസ്വാമിയെ തിരഞ്ഞെടുക്കുന്നത് വെറും പാഴ്വേലയാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആയിരുന്ന കെയ്‌ലി മക്എനാനി പറയുന്നു. ഫോക്സ് ന്യൂസിലെ Outnumbered പരിപാടിയിൽ സഹ അവതാരക കൂടിയായ അവർ ദാന പെറിനോയുടെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു.
അയോവ കോക്കസിൽ നാലാം സ്ഥാനത്തു എത്തിയ ശേഷം മത്സരം വിട്ട രാമസ്വാമി തൊട്ടു പിന്നാലെ ട്രംപിനൊപ്പം ന്യൂ ഹാംപ്‌ഷെയറിൽ പ്രചാരണത്തിന് എത്തിയതോടെ അദ്ദേഹം വി പി സ്ഥാനത്തിൽ കണ്ണുവച്ചുവെന്നു വാർത്തകൾ വന്നു. ട്രംപിന്റെ അനുയായികൾ അദ്ദേഹത്തെ കണ്ടപ്പോൾ 'വിപി വിപി വിപി' എന്നാണ് ആർത്തു വിളിച്ചു. രാമസ്വാമി ഏറെക്കാലം കൂടെയുണ്ടാവും എന്ന് ട്രംപ് പറയുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനാർഥിയുടെ 'കാർബൺ കോപ്പി' അല്ല വോട്ടർമാർക്കു വേണ്ട വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്നു മക്എനാനി പറഞ്ഞു. രാമസ്വാമിക്കു രാഷ്ട്രീയമായി പ്രസക്തിയില്ല. ട്രംപിനെ സഹായിക്കുമെന്ന് ഉറപ്പുള്ള വോട്ടർമാർക്കു പുറത്തു നിന്നുള്ളവരെ കൂടെ കൂട്ടാൻ അദ്ദേഹത്തിനു കഴിയില്ല.
"വിവേകും ട്രംപും ഒരേ വിഭാഗത്തിൽ നിന്നാണ് വോട്ട് കണ്ടെത്തുക. മാഗാ വോട്ടർമാർ, യാഥാസ്ഥിതികർ. അതിനപ്പുറം പോകാൻ കഴിയുന്നവരാണ് വിജയം ഉറപ്പാക്കാൻ ആവശ്യം.
"ഓരോ റിപ്പബ്ലിക്കൻ വോട്ടും ട്രംപിന് ആവശ്യമാണ്. അപ്പോൾ, തന്നെപ്പോലെ തന്നെയുള്ള ഒരാളെ അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കുന്നത് മണ്ടത്തരമാണ്."