ന്യൂയോർക്ക് : യുഎസ് ക്യാമ്പസുകളിൽ കത്തിക്കയറിയ ഇസ്രയേൽ വിരുദ്ധ സമരങ്ങൾ തിരഞ്ഞെടുപ്പു വർഷത്തിൽ പ്രത്യേക പ്രാധാന്യം നേടുന്നു. തിരഞ്ഞെടുപ്പു വിഷയങ്ങൾ രാജ്യത്തെ കീറിമുറിക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഈ പുതിയ പ്രശ്നം കൂടി വന്നു ചേർന്നത്.
ചൊവാഴ്ച ന്യൂ യോർക്കും പിന്നീട് ടെക്സസും കണ്ട സംഘർഷങ്ങൾ നേരിട്ടു ബന്ധപ്പെടാത്തവരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ കെട്ടിടം പിടിച്ചെടുത്തവരെ നീക്കം ചെയ്യാൻ പോലീസ് നടത്തിയ നീക്കം രാജ്യം നെഞ്ചിടിപ്പോടെയാണ് കണ്ടത്. 21 സംസ്ഥാനങ്ങളിലായി 25 ക്യാമ്പസുകളിൽ സമരം ആളിപ്പിടിച്ചപ്പോൾ ക്ലാസുകൾ നിർത്തിവയ്‌ക്കേണ്ടി വന്നു. അറസ്റ്റുകൾ ഏറെയുണ്ടായി.
ക്യാമ്പസുകളിൽ പടർന്ന പ്രതിഷേധങ്ങൾ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതാണ്. ഇസ്രയേലി സേന കൊന്നൊടുക്കിയ സിവിലിയന്മാരുടെ എണ്ണം 35,000 എത്തിയിട്ടുണ്ട്. കുട്ടികൾ വരെ അവിടെ പട്ടിണി കിടന്നു മരിക്കുന്നു.
പക്ഷെ യുഎസിന് ഈ പ്രക്ഷോഭം താങ്ങാൻ കഴിയുമോ എന്നതാണ് ചോദ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് നിരവധി കേസുകളിൽ പ്രതിയായതു രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ സംഘർഷം ചെറുതല്ല. ആ ചൂടു തന്നെ താങ്ങാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഈ പ്രക്ഷോഭവും അതിൽ ഒഴിവാക്കാൻ കഴിയാതെ വന്നു ചേർന്ന വർഗീയ ബന്ധവും.
യുവാക്കളായ പുരോഗമന ആശയക്കാർ പ്രക്ഷോഭത്തോട് അനുഭാവം കടന്നു എന്നത് തിരഞ്ഞെടുപ്പിൽ പ്രവചിക്കാൻ കഴിയാത്ത സ്വാധീനം ചെലുത്താവുന്ന ഘടകമാണ്.
പ്രസിഡന്റ് ബൈഡനു അതൊരു വെല്ലുവിളിയുമാണ്. ഗാസ നയത്തിൽ ഏറെ എതിർപ്പു നേരിട്ട അദ്ദേഹത്തിന് ഈ വെല്ലുവിളി മറി കടക്കാൻ കഠിന പരിശ്രമം വേണ്ടിവരും. ഇസ്രയേലിനെ കൈവിടാതെ ഗാസയെ സഹായിക്കുക എന്ന ഞാണിന്മേൽ കളിയാണ് ബൈഡൻ നേരിടുന്നത്.
അരാജകത്വത്തിന്റെ ചിത്രം വരച്ചു മുതലെടുക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നുണ്ട്. യഹൂദ വിദ്വേഷം തടയണമെന്ന് ബൈഡനോട് ആവശ്യപ്പെടുന്നുമുണ്ട്.