വാഷിംഗ്ടൺ: പ്രായത്തിന്റെ പ്രശ്നങ്ങൾ കൊണ്ടു പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കൽ കൂടി മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കാമെന്ന സാധ്യത നിലനിൽക്കെ പകരം ആരെന്ന ചർച്ചകൾ പാർട്ടിയിൽ സജീവമായി. കമലാ ഹാരിസ് ഉൾപ്പെടെ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന പലരുടെയും പേരുകൾ കേൾക്കുന്നുണ്ടെങ്കിലും മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ പേരു കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുവെന്നാണറിവ്.
അതിനു കാരണം ലളിതം: ബരാക്ക് ഒബാമയുടെ ഭരണകാലത്തു പ്രഥമവനിത നേടിയ ജനപ്രീതി മറ്റാരും മറികടന്നിട്ടില്ല. അമേരിക്കയിലെ ഏറ്റവും ആദരണീയായ വനിതയെന്ന സ്ഥാനം അവർ നിലനിർത്തുന്നു. ഗാലപ് പോളിംഗിൽ മൂന്നു വർഷമായി അമേരിക്കയുടെ പ്രിയപ്പെട്ട പ്രധാനവനിത അവരാണ്. ഡൊണാൾഡ് ട്രംപ് ആണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെങ്കിൽ അദ്ദേഹത്തെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർഥി മിഷേൽ ആയിരിക്കുമെന്നു ഡെമോക്രാറ്റിക് വൃത്തങ്ങളെ ഉദ്ധരിച്ചു 'ന്യൂസ്ബ്രേക്ക്' പറയുന്നു.
ഇങ്ങിനെയൊരു നിർദേശം പാർട്ടി അണികളിൽ വലിയ ആവേശം പകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, സൈനിക കുടുംബങ്ങളുടെ പരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അവർ പ്രഥമ വനിത ആയിരിക്കെ നല്ല പ്രവർത്തനം കാഴ്ച വച്ചിരുന്നു.
സ്ഥാനാർത്ഥിയായാൽ എന്തായിരിക്കും പ്രതികരണം എന്നറിയാൻ മിഷേൽ ഒബാമ അടുത്തിടെ വൻകിട ഡോണർമാർക്കിടയിൽ സർവേ നടത്തിയിരുന്നു. നോബിൾ പ്രെഡിക്റ്റിവ് ഇൻസൈറ്റ്സുമായി ചേർന്ന് നടത്തിയ സർവേയിൽ അവർ ബൈഡൻ ഉൾപ്പെടെയുള്ളവരെ പിന്തള്ളി എന്നാണ് ബെറ്റ് ഫെയർ പറയുന്നത്.
ബെറ്റ് ഫെയർ റിപ്പോർട്ട് അനുസരിച്ചു 10.9% വാതുവയ്‌പും അവർക്കു അനുകൂലമായി. ബൈഡനു ലഭിച്ചത് 10.6%.
നോബിൾ പ്രെഡിക്റ്റിവ് ഇൻസൈറ്റ്സിൽ ഗവേഷണ മേധാവിയായ ഡേവിഡ് ബിലാർ പറയുന്നത്: "എല്ലാവരും തിരിച്ചറിയുന്ന പേരാണ് മിഷേൽ ഒബാമ. ഡെമോക്രാറ്റുകൾക്കു ഏറെ പ്രിയപ്പെട്ട പ്രഥമ വനിത. വിവാദങ്ങളില്ല."
മത്സരിക്കാൻ താത്പര്യമില്ലെന്നു മിഷേൽ പറയുന്നുണ്ട്. എന്നാൽ ബൈഡൻ രംഗത്തില്ല എന്നുറപ്പു വന്നാൽ അവർ തയ്യാറാവും എന്നാണ് പലരും കരുതുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ ഇന്നും പ്രിയപ്പെട്ട നേതാവാണ് ബരാക്ക് ഒബാമ. ആ കുടുംബത്തിന് ഒരു പരിവേഷമുണ്ട്. മിഷേൽ രംഗത്തിറങ്ങിയാൽ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രയോജനം ചെയ്യും. ഭരണത്തിൽ മിഷേലിനു പരിചയക്കുറവുണ്ടെങ്കിലും അദ്ദേഹത്തിന്റെ പിൻബലം ഉറപ്പാണ് എന്ന പ്രതീക്ഷ ന്യായമാണ്.