ന്യൂയോർക്ക്: ഗാസ നയത്തിന്റെ പേരിൽ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ഭിന്നതകൾ പരസ്യമായ ഏറ്റുമുട്ടലിലേക്കു നീങ്ങി. നെതന്യാഹു ഇസ്രയേലിനെ സഹായിക്കുന്നതിൽ കൂടുതൽ ഉപദ്രവിക്കയാണെന്ന ബൈഡന്റെ അഭിപ്രായം തെറ്റാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തള്ളി.
ഗാസയിലെ ഇസ്രയേലി യുദ്ധതന്ത്രത്തെ കുറിച്ചുള്ള ബൈഡന്റെ വിലയിരുത്തലിനെ നെതന്യാഹു വെല്ലുവിളിച്ചു. തന്റെ യുദ്ധതന്ത്രം ബഹുഭൂരിപക്ഷം ഇസ്രയേലികളും അംഗീകരിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
"പ്രസിഡന്റ് എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല," 'പൊളിറ്റിക്കോ'യുമായുള്ള അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ ഞാൻ സ്വന്തം നയങ്ങളാണ് നടപ്പാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നതെങ്കിൽ അതു തെറ്റാണ്. എന്റെ നയങ്ങൾ ഇസ്രയേലിനു ദൂഷ്യം ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നതും തെറ്റ്."
എംഎസ്എൻബിസി യുമായി സംസാരിക്കുമ്പോഴാണ് ബൈഡൻ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. ഗാസയിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 31,000 കടന്നിരിക്കെ അതിനു ബൈഡൻ നെതന്യാഹുവിനെ വിമർശിച്ചു. "അദ്ദേഹത്തിനു ഇസ്രയേലിന്റെ പ്രതിരോധം ഉറപ്പാക്കാൻ അവകാശമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ നടപടികൾ മൂലം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം ഇസ്രയേലിനു സഹായത്തേക്കാൾ കൂടുതൽ ദൂഷ്യമാണ് ചെയ്യുന്നത്.
"ഇസ്രയേൽ രാജ്യം നിലകൊള്ളുന്നതിനു വിരുദ്ധമാണ് ഈ നയങ്ങൾ. അതൊരു വലിയ തെറ്റാണെന്നു ഞാൻ കരുതുന്നു. അതു കൊണ്ട് വെടിനിർത്തൽ ഉണ്ടാവണമെന്നു ഞാൻ ആഗ്രഹിക്കുന്നു."
ലക്ഷങ്ങൾ പട്ടിണി നേരിടുന്ന ഗാസയിൽ യുഎസ് വിമാനത്തിൽ നിന്നു ഭക്ഷണം ഇറക്കിയതിനു പുറമെ കപ്പലിൽ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
റമദാൻ നോയമ്പ് കാലം ആരംഭിച്ചിട്ടും ഗാസയിൽ പട്ടിണി തന്നെയാണ്.