ചിക്കാഗോ: കേരളം ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2024-25 വര്‍ഷങ്ങളിലേക്കുള്ള ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് സംബന്ധമായി ഉടലെടുത്ത തര്‍ക്കങ്ങള്‍ അന്തിമ തീര്‍പ്പിനായി ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയിലെത്തുകയും നേരത്തെ പൊതുയോഗം തെരഞ്ഞെടുത്തിരുന്ന 15 അംഗങ്ങളുടെ ഭാഗം കേള്‍ക്കുകയും ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ചെയ്ത കൗണ്‍സില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള അവകാശം ആ 15 അംഗങ്ങളില്‍ മാത്രം നിക്ഷിപ്തമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ചു.
തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് രേഖകളുടെയും വീഡിയോ റെക്കോര്‍ഡിങ്‌ന്റെയും പരിശോധനയില്‍ ആകെ ബോര്‍ഡിലുള്ള 15 അംഗങ്ങളില്‍ 11 പേര്‍ പിന്തുണച്ച ഡോ: രഞ്ജിനി പിള്ള ചെയര്‍ പേഴ്‌സണായും, സുധ കര്‍ത്താ വൈസ് ചെയറായും രാജീവ് ഭാസ്‌കരന്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടത് തികച്ചും നിയമ വിധേയമായിരുന്നെന്നു ജുഡീഷ്യല്‍ കൗണ്‍സില്‍ ഏകകണ്ഠമായി സ്ഥിരീകരിച്ചു.
സംഘടനയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ചെയറുമായിരുന്ന അനില്‍ കുമാര്‍ പിള്ള ചെയര്‍മാനും മുന്‍ പ്രസിഡന്റും ട്രസ്റ്റി ചെയറുമായിരുന്ന ടി. എന്‍. നായര്‍, മുന്‍ വൈസ് പ്രസിഡന്റും സീനിയര്‍ അംഗവുമായ സതീശന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കൗണ്‍സിലാണ് തീര്‍പ്പ് കല്പിച്ചത്.
ഭരണഘടനാടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ തീരുമാനം ട്രസ്റ്റി ബോര്‍ഡ് യോഗം ഏകകണ്ഠമായി അംഗീകരിക്കുകയും മുന്‍ ചെയര്‍മാന്‍ സംഘടനയുടെ എല്ലാ വിധ റെക്കോര്‍ഡുകളും പുതിയ കമ്മിറ്റിക്കു ഉടന്‍ തന്നെ കൈമാറ്റം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.