വാഷിംഗ്ടൺ: അമേരിക്കയുടെ നിർണായക പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങൾ അട്ടിമറിക്കാൻ ചൈന നടത്തിയ നീക്കം തകർത്തതായി യുഎസ് അധികൃതർ വെളിപ്പെടുത്തി. ജലശുദ്ധീകരണ ശാലകൾ, ഗതാഗത സംവിധാനം, എലെക്ട്രിക്കൽ ഗ്രിഡ് ഇവയൊക്കെ താറുമാറാക്കാൻ കഴിയുന്ന വോൾട് ടൈഫൂൺ എന്ന ഹാക്കർ നെറ്റ്‌വർക്ക് ആണ് തകർത്തെന്നു എഫ് ബി ഐ ഡയറക്‌ടർ ക്രിസ്റ്റഫർ റെയ് യുഎസ് കോൺഗ്രസിനു മുൻപാകെ ബുധനാഴ്ച മൊഴി നൽകി. ജസ്റ്റിസ് ഡിപ്പാർട്മെന്റും (ഡി ഓ ജെ) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു.
യുഎസ്-ചൈന സംഘർഷം കനത്താൽ അമേരിക്കയിലെ ദൈനംദിന ജീവിതം താളം തെറ്റിക്കാൻ കഴിയുന്ന അട്ടിമറിക്കു മാൽവെയർ സ്ഥാപിക്കാനായിരുന്നു ചൈനയുടെ ശ്രമം. നൂറു കണക്കിനു ചെറുകിട ഓഫിസുകളിലും വീടുകളിലും റൗട്ടറുകൾ തകരാറിലായെന്നു വിവരമുണ്ട്.
ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പാണ് വോൾട് ടൈഫൂൺ എന്ന് 2023 മേയിൽ യുഎസും സഖ്യരാജ്യങ്ങളും കണ്ടെത്തിയിരുന്നു. ചൈന പക്ഷെ അതു നിഷേധിച്ചു.
അമേരിക്കൻ പൗരന്മാർക്കും സമൂഹങ്ങൾക്കും യഥാർഥമായ ദുരിതം നൽകാനാണ് ചൈന ശ്രമിച്ചതെന്നു റെയ് കോൺഗ്രസിനോടു പറഞ്ഞു. "ചൈന രാഷ്ട്രീയ-സൈനിക ലക്ഷ്യങ്ങൾ മാത്രമല്ല കണ്ടുവച്ചിട്ടുള്ളത്. സിവിലിയന്മാരെ കൂടിയാണ്."
"ഭാവിയിൽ ഒരു പ്രതിസന്ധി ഉണ്ടായാൽ ആയുധമാക്കാൻ കഴിയുന്ന സംവിധാനമാണ് ചൈന ഒരുക്കിയത്," ഡി ഓ ജെ യുടെ നാഷനൽ സെക്യൂരിറ്റി വിഭാഗത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് അറ്റോണി ജനറൽ മാത്യു ഓൾസെൻ പറഞ്ഞു.
ചൈനയെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നു റെയ് പറഞ്ഞു. "അവർ നമ്മുടെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നു. നമ്മുടെ അതിർത്തിക്കുള്ളിൽ കടക്കാൻ ശ്രമിക്കുന്നു. നമ്മുടെ പൗരന്മാരെയും രാജ്യത്തു താമസിക്കുന്ന മറ്റുള്ളവരെയും നിശ്ശബ്ദരാക്കാനും വിരട്ടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു."