ന്യൂയോർക്ക്: മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്ന പ്രസിഡന്റ് ജോ ബൈഡനു കറുത്ത വർഗക്കാരിലും ഹിസ്പാനിക്കുകളിലും യുവ വോട്ടമാരെ നഷ്ടമാവുന്നു എന്നു സൂചന. ബൈഡനെ ഉപേക്ഷിക്കാൻ അവർ തയാറാണെന്നു യുഎസ്എ ടുഡേ/ സഫോക് യൂണിവേഴ്സിറ്റി പോൾ സൂചിപ്പിക്കുമ്പോൾ പക്ഷെ ഡൊണാൾഡ് ട്രംപിനു വോട്ട് ചെയ്യാൻ തയാറാണെന്നു അവർ പറയുന്നില്ല. മൂന്നാമതൊരു സ്ഥാനാർഥിയെ ആണ് അവർ തേടുന്നത്.
അതേ സമയം, 2020ൽ ഉറച്ച പിന്തുണ നൽകിയ വിഭാഗം ബൈഡനെ കൈവിടുമ്പോൾ ട്രംപ് അദ്ദേഹത്തെ പിന്നിലാക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.
അഞ്ചിലൊന്നു യുവ ആഫ്രിക്കൻ-അമേരിക്കൻ വോട്ടർമാർ മൂന്നാം സ്ഥാനാർഥിയെ കാത്തിരിക്കുന്നു. റോബർട്ട് കെന്നഡിയുടെ പൗത്രൻ റോബർട്ട് കെന്നഡി ജൂനിയർ ഡെമോക്രാറ്റ് ആണെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ട്. 17% വരെയാണ് ഇങ്ങിനെയൊരു സ്ഥാനാർഥിക്കു ലഭിക്കുന്ന പിന്തുണ. ട്രംപിനു 3% പിന്തുണ ലഭിക്കുന്ന വിഭാഗത്തിൽ കെന്നഡിയുടെ പിന്തുണ 10% ആണ്.
രണ്ടാമങ്കത്തിനു പുറപ്പെട്ട ബൈഡനു അവഗണിക്കാൻ കഴിയാത്ത സൂചനകളാണിവ.
ബൈഡനു ഇപ്പോൾ കറുത്ത വർഗക്കാരുടെ ഇടയിലെ പിന്തുണ 63% ആണ്. 2020ൽ അത് 87% ആയിരുന്നുവെന്നു റോപ്പർ സെന്റർ പറയുന്നു. ഹിസ്പാനിക് വോട്ടർമാർക്കിടയിൽ അദ്ദേഹം 5% പിന്നിലാണ്.
അബോർഷൻ പോലുള്ള വിഷയങ്ങളിൽ ബൈഡന്റെ പക്ഷത്തു നിൽക്കുന്ന 35ൽ താഴെ പ്രായമുള്ള തലമുറ പക്ഷെ ഇപ്പോൾ ട്രംപിനു 33-37 ലീഡ് നൽകിയിട്ടുണ്ട്.
സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാടു മെച്ചപ്പെട്ടു എന്നത് ബൈഡനു ആശ്വാസമാകും. ഒക്ടോബറിൽ 21% ശുഭാപ്തി പ്രകടിപ്പിച്ച വിഷയത്തിൽ 8% പുരോഗതി അദ്ദേഹത്തിനുണ്ടായി. തൊഴിൽ രംഗവും വില നിയന്ത്രണവും അദ്ദേഹത്തിന് അനുകൂലമാവുന്നു.