ഹേഗ്: തെക്കന്‍ ഗസയിലെ റഫാ നഗരത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന ലോക കോടതിയുടെ ഉത്തരവിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ വീണ്ടും റഫയില്‍ വ്യോമാക്രമണം നടത്തി. റഫാ ക്രോസിങിലേക്കുള്ള സലാഹുദ്ദീന്‍ ഗേറ്റിലും നഗര മധ്യത്തിലുള്ള ശബൂറ ക്യാമ്പിലുമാണ് ഇസ്രായേലി സൈന്യം ബോംബിട്ടത്. ലോക കോടതി ഉത്തരവിനെതിരേ ഇസ്രായേലി നേതാക്കള്‍ വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. ഫലസ്തീന്‍ ജനതയ്ക്ക് നേരെ കൂടുതല്‍ കടുത്ത ആക്രമണം നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനുള്ള മറുപടി റഫയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. ''ഹേഗിലെ സെമിറ്റിക് വിരുദ്ധ കോടതിയുടെ ഉത്തരവിന് ഒരേ ഒരു മറുപടിയേ ഉള്ളു. അത് റഫയിലേക്കുള്ള കടന്നുകയറ്റവും കൂടുതല്‍ സൈനിക നടപടിയിലൂടെ ഹമാസിനെ പരാജയപ്പെടുത്തി അന്തിമ വിജയം നേടലുമാണ്''- എന്നായിരുന്നു ബെന്‍ ഗ്വിറിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണം.
അന്താരാഷ്ട്ര കോടതിക്ക് ഉത്തരവ് നടപ്പാക്കാനുള്ള പോലീസ് സംവിധാനമില്ലെങ്കിലും, ഈ ഉത്തരവ് ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കുന്നതിന് ലോക രാഷ്ട്ങ്ങള്‍ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. യുഎന്‍ രക്ഷാ സമിതിയില്‍ വിഷയം കൂടുതല്‍ ഗൗരവ ചര്‍ച്ചയ്ക്ക് ഇടയാക്കും. ഇസ്രായേലിനെതിരേ രക്ഷാ സമിതിയില്‍ ശക്തമായ പ്രമേയം വന്നേക്കാം. എന്നാല്‍, രക്ഷാ സമിതി പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഫലസ്തീന്‍ ജനത വന്‍ ദുരന്തത്തിന്റെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് യുഎന്‍ പരമോന്നത കോടതിയുടെ ഉത്തരവ്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് 15 അംഗ ജഡ്ജിമാരുടെ പാനല്‍ ഫലസ്തീന്‍ പ്രശ്നത്തില്‍ ഇടപെടുന്നത്. ഐസിജെ വിധി നിയമപരമായി പാലിക്കാന്‍ ബാധ്യതയുണ്ടെങ്കിലും ഉത്തരവ് ബലം പ്രയോഗിച്ച് നടപ്പാക്കാനുള്ള പോലീസ് സംവിധാനം ഐസിജെക്കില്ല.
മാര്‍ച്ചില്‍ നടത്തിയ താല്‍ക്കാലിക ഉത്തരവ് ഫലസ്തീനിലെ സ്ഥിതി പൂര്‍ണമായും പരിഗണിക്കാത്തതായിരുന്നുവെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് അടിയന്തര ഉത്തരവിട്ടതെന്നും ലോക കോടതി അധ്യക്ഷന്‍ നവാഫ് സലാം പറഞ്ഞു.