ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് 2024 റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി കിരീടം ചൂടുമെന്നതിൽ തർക്കമില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന വിലയിരുത്തൽ റിയൽക്ലിയർപൊളിറ്റിക്‌സ് പുറത്തു വിട്ടു. പാർട്ടിയിൽ അദ്ദേഹം 66.1% പിന്തുണ നേടി നിൽക്കുമ്പോൾ നിക്കി ഹേലിക്കു വെറും 11.5% മാത്രമേയുള്ളൂ. റോൺ ഡിസാന്റിസിനു 10.5 ശതമാനവും.
അയോവ കോക്കസിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ ട്രംപ് ചൊവാഴ്ച ന്യൂ ഹാംപ്‌ഷെയറിലും ആ വിജയം ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈയിൽ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ അദ്ദേഹത്തിനു സ്ഥാനാർഥിയാവാൻ തടസമൊന്നും കാണുന്നില്ല.
നിയമ വിഷയങ്ങൾ ഒഴികെ. 2021 ജനുവരി 6നു നടന്ന ക്യാപിറ്റോൾ ആക്രമണത്തിനു പ്രേരണ നൽകി എന്നതിന്റെ പേരിൽ സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയാൽ ട്രംപിനു മത്സരിക്കാൻ കഴിയാതെ വരും. അതിനു പുറമെ 90 ക്രിമിനൽ കുറ്റങ്ങൾ അദ്ദേഹത്തിന്റെ മേലുണ്ട്. അവയിൽ ഏതിലെങ്കിലും ശിക്ഷ കിട്ടിയാൽ അദ്ദേഹത്തിനു ജയിലിൽ പോകേണ്ടി വരാം; പക്ഷെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത ഉണ്ടാവണം എന്നില്ല.
അപ്പോൾ 2020 മത്സരം ആവർത്തിക്കാം. ജോ ബൈഡനു 81 വയസായി എന്നതു ഡെമോക്രാറ്റുകളിൽ തന്നെ ആശങ്ക ഉയർത്തുമ്പോൾ ട്രംപിന്റെ 77 വയസ് വലിയൊരു ചർച്ചാ വിഷയം ആയിട്ടില്ല. അതിനു കാരണം ബൈഡൻ ഭരണകൂടത്തിന്റെ വീഴ്ചകളാണ്. അഭയാർഥി പ്രവാഹം, വിലക്കയറ്റം തുടങ്ങി ആളിക്കത്തി നിൽക്കുന്ന വിഷയങ്ങളുണ്ട്.
ട്രംപ് ജനാധിപത്യത്തിനു ഭീഷണിയാകും എന്ന ബൈഡന്റെ ആരോപണം റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ ചലനം ഉണ്ടാക്കിയതായി കാണുന്നില്ല.