ന്യൂയോർക്ക്: ന്യൂയോർക്കിലെ ഹിന്ദുക്ഷേത്രത്തിന് സമീപം മഹാത്മാഗാന്ധിയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇന്തോ-അമേരിക്കൻ സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫർ രാജ്കുമാറും ചേർന്നാണ് പ്രതിമ അനാച്ഛാദനം നടത്തിയത്.
റിച്ച്മണ്ട് ഹില്ലിലെ 111ാം സ്ട്രീറ്റിൽ തുളസി മന്ദിറിന് മുന്നിലെ ഗാന്ധിപ്രതിമ നേരത്തെ രണ്ടുതവണ നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. 2022 ആഗസ്റ്റ് മൂന്ന്, 16 തീയതികളിലാണ് പ്രതിമ നശിപ്പിക്കാനുള്ള ശ്രമമുണ്ടായത്. പ്രതിമയുടെ പുറത്ത് ചായം പൂശി നായ എന്നെഴുതി സ്ലെഡ്ജ് ഹാമർ ഉപയോഗിച്ച് അടിച്ചു പൊളിക്കുകയായിരുന്നു. അന്നു മുതൽ ഗാന്ധി പ്രതിമ വീണ്ടും പണിയാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു.
കഴിഞ്ഞ വർഷം സൗത്ത് റിച്ച്മണ്ട് ഹില്ലിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തിരുന്നതായും ഇന്ന് ഞങ്ങൾ സമൂഹത്തോടൊപ്പം ഒരേ സ്വരത്തിൽനമ്മുടെ നഗരത്തിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് പറയുകയാണെന്നും കഴിഞ്ഞയാഴ്ച പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് മേയർ ആഡംസ് പറഞ്ഞു. ഗാന്ധിജിക്ക് ജീവൻ നൽകിയ നീതിയുടെ മൂല്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു.