സൗത്ത് കരളിന: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ മത്സരത്തിൽ അവസാനത്തെയാൾ വോട്ട് ചെയ്യുന്നതു വരെ താൻ ഉറച്ചു നിൽക്കുമെന്നു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി നിക്കി ഹേലി പ്രഖ്യാപിച്ചു. സൗത്ത് കരളിന മുൻ ഗവർണറായ ഹേലി ശനിയാഴ്ച അവിടെ നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിക്കു മുൻപു തന്നെ പിന്മാറണമെന്ന ട്രംപ് പക്ഷത്തിന്റെ ആവശ്യം തള്ളി.
ട്രംപിനെതിരായ ആക്രമണങ്ങൾക്കു അവർ മൂർച്ച കൂട്ടുകയും ചെയ്‌തു. "നിങ്ങളിൽ ചിലർ, പ്രത്യേകിച്ച് മാധ്യമങ്ങളിൽ നിന്നുളളവർ, ഇന്നിവിടെ വന്നിട്ടുള്ളത് ഞാൻ പിന്മാറുന്നുണ്ടോ എന്നറിയാനാണ്. ഇല്ല, ഞാൻ പിന്മാറുന്നില്ല. ഒട്ടുമില്ല," ഗ്രീൻവില്ലിൽ അവർ പറഞ്ഞു.
സൗത്ത് കരളിന ഫലം എന്തായാലും താൻ തുടരുമെന്നു ഹേലി പറഞ്ഞു. നിരവധി സ്റ്റേറ്റുകൾ വോട്ട് ചെയ്യുന്ന സൂപ്പർ ട്യുസ്‌ഡേ കഴിഞ്ഞാലും രംഗത്തുണ്ടാവും.
"നമ്മുടെ കുട്ടികൾക്ക് മെച്ചപ്പെട്ട അമേരിക്കയും കൂടുതൽ തെളിച്ചമാർന്ന ഭാവിയും ഉണ്ടാവണം, അതിനു വേണ്ടി അവസാനത്തെയാൾ വോട്ട് ചെയ്യും വരെ ഞാൻ മത്സരത്തിൽ ഉറച്ചു നില്കും."
സർവേകൾ പറയുന്നത് ട്രംപിനു സൗത്ത് കരളിനയിൽ വമ്പിച്ച ലീഡുണ്ടെന്നാണ്.
മാർച്ച് 19നകം ട്രംപിനു വേണ്ടത്ര ഡെലിഗേറ്റുകൾ തികയുമെന്നു ട്രംപ് കാമ്പയ്ൻ പറഞ്ഞു. അതോടെ ഹേലിയുടെ പ്രസക്തി കഴിയുമെന്നു അവർ ചൂണ്ടിക്കാട്ടി.
സ്വന്തം സംസ്ഥാനം തന്നെ അവരെ തള്ളുന്നതോടെ ശനിയാഴ്ച ഹേലിയുടെ മത്സരം അവസാനിക്കുമെന്നു ട്രംപ് കാമ്പയ്ൻ പറഞ്ഞു.