ന്യൂയോർക്ക് : ഗാസയിലെ ഇസ്രയേലിന്റെ നടപടികളെ കുറിച്ചുള്ള അന്താരാഷ്ട്ര കോടതിയുടെ (ഐ സി സി) അന്വേഷണത്തെ എതിർക്കുന്നുവെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഐ സി സിക്കു ഈ അന്വേഷണം നടത്താനുള്ള അധികാരം ഉണ്ടെന്നു യുഎസ് കരുതുന്നില്ലെന്നു വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പറഞ്ഞു. അന്വേഷണത്തെ യുഎസ് പിന്തുണയ്ക്കില്ല.
നെതന്യാഹുവിനെതിരെ ഐ സി സിയുടെ അറസ്റ്റ് വാറന്റ് ഉണ്ടായാൽ ഗാസ യുദ്ധവിരാമ ചർച്ചകൾ തടസപ്പെടുമോ എന്ന ചോദ്യത്തിനു ജീൻ-പിയറി വ്യക്തമായ മറുപടി പറഞ്ഞില്ല. അങ്ങിനെയൊരു അറസ്റ്റ് വാറന്റിനു സാധ്യതയുണ്ടെന്നു ഇസ്രയേലി മാധ്യമങ്ങൾ തന്നെയാണ് റിപ്പോർട്ട് ചെയ്തത്.
ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു എന്ന നെതന്യാഹുവിന്റെ തന്ത്രം എടുത്താണ് അദ്ദേഹത്തിനെതിരെ നടപടിക്കു കോടതിയുടെ മുഖ്യ പ്രോസിക്യൂട്ടർ കരിം ഖാൻ നീങ്ങുന്നത്. അന്വേഷണത്തിനു ഗാസയിൽ കടക്കാൻ ഇസ്രയേൽ കോടതിയുടെ ജീവനക്കാരെ അനുവദിച്ചിട്ടില്ല. അതു കൊണ്ട് അന്വേഷണം നീളുകയാണ്.
എങ്കിലും മാനുഷിക സഹായം തടഞ്ഞതിന്റെ തെളിവുകൾ ഖാൻ സമാഹരിച്ചു. സിവിലിയൻ ജനതയ്ക്കു നേരെ വിവേചനമില്ലാതെ നടത്തിയ ആക്രമണങ്ങളും ഖാന്റെ അന്വേഷത്തിലുണ്ട്.
ഇസ്രയേലി സേന ഐ ഡി എഫും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തുവോ എന്ന അന്വേഷണവും ഖാൻ നടത്തുന്നുണ്ട്. ഇസ്രയേലി അധിനിവേശ പ്രദേശങ്ങളായ ഗാസയിലും വെസ്റ്റ് ബാങ്കിലും തങ്ങൾക്കു അധികാരമുണ്ടെന്ന് 2021ൽ കോടതി തീരുമാനിച്ചിരുന്നു. അമേരിക്കയോ ഇസ്രയേലോ ഐ സി സിയെ അംഗീകരിച്ചിട്ടില്ല.
ഐ സി സി അറസ്റ്റ് വാറന്റ് നൽകിയാൽ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുടെ അതിർത്തിയിൽ പ്രവേശിക്കുമ്പോൾ അവരെ അറസ്റ്റ് ചെയ്തു കൈമാറാൻ ഓരോ രാജ്യത്തിനും ബാധ്യത ഉണ്ടാവും. ഫലത്തിൽ അവർക്കു ഇസ്രയേൽ വിട്ടു യാത്ര ചെയ്യാനാവില്ല.