വാഷിംഗ്ടൺ: ന്യൂ ഹാംപ്‌ഷെയറിൽ ജനുവരി 23നു നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ പ്രധാന എതിരാളിയെന്നു കരുതപ്പെടുന്ന നിക്കി ഹേലിക്കെതിരെ വംശീയ സ്പർശമുള്ള ആക്രമണവുമായി ഡൊണാൾഡ് ട്രംപ്. അയോവയിൽ വിജയിച്ചെന്ന മട്ടിലാണ് ഹേലി സംസാരിക്കുന്നതെന്നും അവർ യഥാർത്ഥത്തിൽ ഏറെ പിന്നിൽ മൂന്നാമതായിരുന്നു എന്നും പറഞ്ഞ ട്രംപ് അവരുടെ 'നിമ്രത' എന്ന പേര് എടുത്തു പറയാൻ മറന്നില്ല.
പഞ്ചാബി കുടുംബത്തിൽ ജനിച്ച ഹേലിയുടെ പൂർണമായ പേര് നിമ്രത നിക്കി ഹേലി എന്നാണ്. ഇന്ത്യൻ പശ്ചാത്തലം ചൂണ്ടിക്കാട്ടാനാണ് പലരും 'നിമ്രത' കൂട്ടിച്ചേർക്കാറുള്ളത്. മഹാനായ പ്രസിഡന്റെന്നു തന്നെ വിശേഷിപ്പിച്ചിട്ടുള്ള ഹേലി തനിക്കെതിരെ മത്സരിക്കില്ലെന്നും പറഞ്ഞിരുന്നുവെന്നു ട്രംപ് പറയുന്നു.
ട്രംപിനു പരാജയ ഭീതി കൂടിയിട്ടാണ് ഈ ആക്രമണമെന്നു ഹേലി പക്ഷം പറഞ്ഞു. "അദ്ദേഹത്തിനു ഭയമാണ്, അവർക്കു മുന്നേറ്റമുണ്ട്," കാമ്പയ്ൻ വക്താവ് ആൻ മേരി ഗ്രഹാം ബർണസ് പറഞ്ഞു. "ഇത് ട്രംപും ഹേലിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. അരാജകത്വവും കഴിഞ്ഞ കാലത്തെ വ്യക്തിപരമായ പരാതികളും നാടകവുമായി നടക്കുന്ന ഒരാൾ വേണോ അതോ പുതിയൊരു യാഥാസ്ഥിതിക നേതൃത്വം വേണോ എന്നു വോട്ടർമാർക്കു തീരുമാനിക്കാം."
സൗത്ത് കരളിനയിൽ നികുതി വർധിപ്പിക്കാൻ കൂട്ടുനിന്ന ഗവർണർ ആയിരുന്നു ഹേലി എന്നു ട്രംപ് ചൂണ്ടിക്കാട്ടി.
ഹേലി പ്രതികരിച്ചത് ഇങ്ങിനെ: "ഞാൻ ട്രംപിനെ തന്നെയാണ് ലക്‌ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല. എന്റെ കുട്ടികൾ ഇന്നത്തെപ്പോലെ ജീവിക്കാൻ ഇടയാവരുത് എന്നു കരുതിയാണ്.
"വിഭാഗീയതയും അരാജകത്വവും ജനങ്ങൾക്കു മടുത്തു. നാലു വര്ഷം കൂടി അത് ആവർത്തിക്കാൻ പാടില്ല. നമുക്ക് അതിനെ അതിജീവിക്കാൻ കഴിയാതെ വരും."
ട്രംപും ബൈഡനും ഒരു പോലെയാണെന്നും അവർ പറഞ്ഞു. "ഇരുവരും എൺപതുകളിൽ എത്തിയവർ. ഇരുവരും നമ്മളെ ട്രില്ല്യനുകളുടെ കടബാധ്യതയിൽ എത്തിച്ചു. ഇരുവരും ശ്രദ്ധ തിരിക്കുന്ന അന്വേഷങ്ങളുടെ നടുവിലാണ്.”
സഫോക്ക് യൂണിവേഴ്സിറ്റി/എൻ ബി സി10 ബോസ്റ്റൺ/ ബോസ്റ്റൺ ഗ്ലോബ് പോളിംഗിൽ ട്രംപിനു 50% പിന്തുണയാണ് ന്യൂ ഹാംപ്‌ഷെയറിൽ കാണുന്നത്. ഹേലിക്കു 34%, റോൺ ഡിസാന്റിസിനു വെറും 5%.