ന്യൂയോർക്ക് : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു അദ്ദേഹം വാഷിംഗ്‌ടൺ ഡി സിയിലെ അപ്പീൽസ് കോടതിയിൽ അപേക്ഷ നൽകി.
ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ടാന്യ ചുട്ക്കൻ പരിഗണിക്കുന്ന കേസ് മാർച്ച് 4 നു വിചാരണ ആരംഭിക്കാൻ വച്ചിരിക്കയാണ്. ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് അവിടെയും കേസുണ്ട്. എന്നാൽ ആ കേസ് ഈ അപ്പീലിൽ പരാമർശിച്ചിട്ടില്ല.
അപ്പീൽ കോടതിയിൽ സമർപ്പിച്ച 71 പേജുള്ള അപേക്ഷയിൽ ട്രംപ് വാദിക്കുന്നത് 2020 തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ആയിരുന്നു എന്നാണ്. എന്നാൽ അദ്ദേഹം ചുമതലകൾ നിറവേറ്റാൻ പരാജയപ്പെട്ടു എന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടുള്ള ആരോപണം. തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അദ്ദേഹം ഫലപ്രഖ്യാപനം തടയാൻ ശ്രമം നടത്തുകയാണ് ചെയ്തത്.
ട്രംപിന്റെ അനുയായികൾ ക്യാപിറ്റോൾ ആക്രമിച്ചപ്പോൾ വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ളവരുടെ ജീവന് സംരക്ഷണം നൽകാൻ ട്രംപ് ശ്രമിച്ചില്ല.