ടെക്സസ്: അതിർത്തി പ്രശ്നത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ടിന്റെ നിലപാടിനെ പിന്താങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെക്സസും ബൈഡൻ ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ ആളിക്കത്തിച്ചു. അതിർത്തിയിലെ റേസർ വയർ നീക്കം ചെയ്യാൻ ഫെഡറൽ ഏജൻസികൾക്കു സുപ്രീം കോടതി അനുമതി നൽകിയെങ്കിലും അതു സാധ്യമല്ലെന്ന നിലപാടിലാണ് എയ്ബട്ട്.
ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക്കിനും നന്ദി പറഞ്ഞ ട്രംപ്, തന്റെ ഭരണകാലത്തു യുഎസിന് ലോകത്തെ ഏറ്റവും സുരക്ഷിതമായ അതിർത്തി ഉണ്ടായിരുന്നുവെന്നു അവകാശപ്പെട്ടു. ലാസ് വെഗാസിൽ സംസാരിക്കവെ, അതിർത്തി ഇപ്പോൾ സർവവും നശിപ്പിക്കുന്ന ആയുധങ്ങളെ കൊണ്ടു നിറഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു.
കോടതി വിധി വന്നപ്പോൾ എയ്ബട്ട് ഈ വിഷയം സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ പെട്ടതാണെന്നു വാദിച്ചു. റേസർ വയർ ഫലപ്രദമാണ്, സ്വയം പ്രതിരോധത്തിനാണ് ടെക്സസ് അതു സ്ഥാപിച്ചത്.
അതിർത്തി പ്രശ്ന പരിഹാരത്തിനുള്ള കരാറിന്റെ കരട് കോൺഗ്രസിൽ വഴി മുട്ടി നിൽക്കെ, ഇരു കക്ഷികളും ഒന്നിച്ചു നിന്നാൽ ആവശ്യമായ പുനഃപരിശോധന നടത്താമെന്നു ബൈഡൻ പറഞ്ഞു. എന്നാൽ വിട്ടുവീഴ്ചകൾ സാധ്യമെല്ലെന്നാണ് റിപ്പബ്ലിക്കൻ നിലപാട്. അതിനു കാരണക്കാരൻ ട്രംപ് ആണെന്നതു രഹസ്യമല്ല.