ന്യൂയോർക്ക് : റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും സൈനിക-വ്യവസായ മേഖലയെയും തളയ്ക്കാൻ ലക്ഷ്യമിടുന്ന കനത്ത ഉപരോധം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ പ്രഖ്യാപിച്ച ഈ ഉപരോധം വ്ളാദിമിർ പുട്ടിന്റെ യുദ്ധക്കരുത്തിനു കടിഞ്ഞാണിടുമെന്നു യുഎസ് കണക്കു കൂട്ടുന്നു.
അഞ്ഞൂറോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധം ഉന്നം വച്ചിട്ടുണ്ട്.
യുക്രൈനു സഹായം എത്തിക്കാനുളള ശ്രമങ്ങൾ യുഎസ് കോൺഗ്രസിൽ വഴിമുട്ടി നിൽക്കുന്നതിൽ ബൈഡനു രോഷമുണ്ട്. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൾനി ഒരാഴ്ച മുൻപ് റഷ്യൻ ജയിലിൽ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം പുട്ടിന്റെ മേൽ ബൈഡൻ ആരോപിക്കയും ചെയ്തിരുന്നു. നവൾനിയുടെ മരണത്തിനു ഉത്തരവാദികളായ മൂന്ന് റഷ്യൻ ഉദ്യോഗസ്ഥരും പുതിയ ഉപരോധങ്ങൾക്കു ഇരയായവരിൽ ഉൾപ്പെടുന്നു.
കോൺഗ്രസ് നടപടി വൈകുന്നതിനാൽ യുക്രൈനു പണം അയക്കാൻ കഴിയില്ലെങ്കിലും ഉപരോധം മൂലം റഷ്യക്കു പുതിയ ആയുധങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. നിർണായക നേരത്തു യുക്രൈനു പണം നൽകാൻ വൈകരുതെന്നു ഉപരോധം പ്രഖ്യാപിക്കുമ്പോൾ ബൈഡൻ കോൺഗ്രസിനോടു പറഞ്ഞു.