വാഷിംഗ്ടൺ: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമം സി എ എ ആശങ്ക ഉയർത്തുന്നുവെന്നു യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ചൂണ്ടിക്കാട്ടി. മുസ്ലിംകളെ പുറത്താക്കാനുള്ള സൗകര്യം പരസ്യമായി ഒരുക്കുന്ന നിയമം പ്രശ്‌നമാണെന്നു കമ്മിഷണർ സ്റ്റീഫൻ ഷ്നെക്ക് പറഞ്ഞു.
2019ൽ ആവിഷ്കരിച്ച നിയമം പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ അല്ലാത്ത അഭയാർഥികൾക്കു പൗരത്വം നൽകാനുള്ള വ്യവസ്ഥകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നാണ് ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട്.
എന്നാൽ യുഎസ് കോൺഗ്രസിലെ ഹിയറിങ്ങിൽ സ്റ്റീഫൻ ഷ്നെക്ക് പറഞ്ഞത് ഇങ്ങിനെ: ഈ നിയമം വ്യക്തമായും മുസ്ലിംകൾക്കെതിരായ വിവേചനമാണ്. പീഡനം അനുഭവിക്കുന്നവർ അഭയം തേടി വരുമ്പോൾ മയന്മാറിൽ നിന്നുള്ള റോഹിൻഗ്യ മുസ്ലിങ്ങളെയും പാക്കിസ്ഥാനിൽ നിന്നുള്ള അഹ്മദിയ മുസ്ലിങ്ങളെയും അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ഹസാര ഷിയാ മുസ്ലിങ്ങളെയും എങ്ങിനെ ഒഴിവാക്കുന്നു? അപ്പോൾ പീഡിതരെ സ്വീകരിക്കുന്നു എന്ന വാദത്തിൽ എന്താണ് കഴമ്പ്.
"ഇന്ത്യയിലെ മത സ്വാതന്ത്ര്യ വിഷയങ്ങളെ അപലപിക്കാൻ കമ്മീഷൻ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നു," കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. "സർക്കാർ തലത്തിലുള്ള ചർച്ചകളിൽ മത സ്വാതന്ത്ര്യം വിഷയമാവണം. പ്രത്യേകിച്ച് കോൺഗ്രസ് പ്രതിനിധി സംഘങ്ങളുടെ സന്ദർശനങ്ങളിൽ."
യുഎസ് കോൺഗ്രസ് സ്ഥാപിച്ച ഇരു പാർട്ടികളും ഉൾപ്പെട്ട സമിതിയാണിത്. പ്രസിഡന്റിനും വിദേശകാര്യ സെക്രട്ടറിക്കും കോൺഗ്രസിനും വിദേശവിഷയങ്ങളിൽ ഉപദേശം നൽകുന്ന സമിതിക്കു ലോകത്തെവിടെയും മത പീഡനം തടയാനുള്ള നിർദേശങ്ങളും സമർപ്പിക്കാം.