വാഷിംഗ്ടൺ: ഇറാനുമായി യുദ്ധത്തിനു പോകാൻ യുഎസിനു ഉദ്ദേശമില്ലെന്നു വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി വ്യക്തമാക്കി. "പ്രസിഡന്റ് പല കുറി പറഞ്ഞിട്ടുള്ളതു പോലെ, മിഡിൽ ഈസ്റ്റിൽ കൂടുതൽ വ്യാപകമായ യുദ്ധം ഉണ്ടാകുന്നത് ഒഴിവാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇറാനുമായി യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. അത്ര തന്നെ," അദ്ദേഹം സി എൻ എൻ ടെലവിഷനിൽ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സംയമനം ആവശ്യമാണെന്നു യൂറോപ്യൻ യൂണിയനും ജി7 നേതാക്കളും ഞായറാഴ്ച്ച പറഞ്ഞു. "യുദ്ധവ്യാപനം തടയാൻ കഴിയുന്നതെല്ലാം ചെയ്യണം. കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാവാൻ പാടില്ല," യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും യുദ്ധവ്യാപനം തടയാൻ ശ്രമിക്കണമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയെൻ പറഞ്ഞു.
ജി7 നേതാക്കൾ ഓൺലൈൻ ചർച്ചകൾ നടത്തിയ ശേഷം അതേ അഭിപ്രായം തന്നെ പറഞ്ഞു. ഗാസയിൽ വെടിനിർത്തി ബന്ദികളെ വിട്ടയച്ചാൽ സംഘർഷം കുറയുമെന്ന് അവർ അഭിപ്രായപ്പെട്ടു. യുഎസ്, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ജപ്പാൻ എന്നിവയാണ് ജി7 രാജ്യങ്ങൾ.