ഹേഗ്: ഗാസയിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ഇസ്രയേലിനു രൂക്ഷ വിമര്‍ശനം. കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയ ദക്ഷിണാഫ്രിക്ക, അല്‍ജീരിയ, സൗദി അറേബ്യ എന്നവ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
തങ്ങളുടെ രാജ്യത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നിലനിന്ന വിവേചനത്തെക്കാള്‍ ഭീകരമായ മനുഷ്യത്വരഹിതമായ നടപടികളാണ് ഇസ്രായേല്‍ തുടരുന്നതെന്ന് നെതര്‍ലന്‍ഡ്സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ വുസി മഡോണ്‍സെല പറഞ്ഞു.
ഗാസയിലുള്ളവരെ മനുഷ്യരായല്ല ഇസ്രയേല്‍ കാണുന്നതെന്നും, ഒഴിവാക്കിക്കളയേണ്ട വസ്തുക്കളായാണ് അവര്‍ കണക്കാക്കപ്പെടുന്നതെന്നും സൗദി അറേബ്യയുടെ പ്രതിനിധി. നെതര്‍ലന്‍ഡ്സും ബംഗ്ളാദേശും അടക്കം മറ്റു രാജ്യങ്ങളും ഇസ്രായേലിനെതിരെ മൊഴി നല്‍കി.
ഇസ്രായേലില്‍ നിന്നുള്ള ഒരു പാര്‍ലമെന്റംഗം പോലും രാജ്യാന്തര കോടതിയിലെ ദക്ഷിണാഫ്രിക്കന്‍ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ വോട്ടിങ് നടന്നെങ്കിലും 120 അംഗ സഭയില്‍ ആവശ്യമായ 90 വോട്ട് ലഭിക്കാത്തതിനാല്‍ പുറത്താക്കാനായില്ല.