ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന ആറംഗ ജോർദാനി കുടുംബത്തിലെ അഞ്ചു പേർക്കും ജീവഹാനി. മാതാവും പിതാവും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ മാതാവ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.പിതാവ് മാലിക് അക്റം, മക്കളായ അക്റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച ആയിരുന്നു ദുരന്തം. യുഎഇയിൽ നിന്നെത്തിയ ജോർദാനി കുടുംബം ഉംറ പൂർത്തിയാക്കിയ ശേഷം യു എ ഇയിലേക്ക് തന്നെ തിരിച്ചു പോകവേ ഇവർ സഞ്ചരിച്ച വാഹനം കിഴക്കൻ പ്രവിശ്യയിലെ ഹഫൂഫ് മേഖലയിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പൂർണമായി തകർന്ന വാഹനത്തിൽ നിന്ന് ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.