ദോഹ : ചെറിയ കാലത്തേക്കുള്ള കരാറിൽ ഖത്തറിൽ എത്തിച്ച തൊഴിലാളികളെ നാട്ടിലേക്കു തിരിച്ചു വിടാന്‍ അനുവധിക്കണമെന്ന് ആവശ്യപ്പെട്ടു ഖത്തറിലെ ചെറുകിട സംരംഭകര്‍ എംബസിയെ സമീപിച്ചു.
കൊറോണ വൈറസിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് കമ്പനികൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇൻഡസ്ട്രി ഇൻസൈഡേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പെഷ്യൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത് അധികാരികളുടെ സമ്മതം ലഭിച്ചാൽ ഇവരെ നാട്ടിലെത്തിക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്.
ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും എല്ലാ വർഷവും നൂറുകണക്കിനു തൊഴിലാളികളാണ് ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിലെ ഷട്ട് ഡൗൺ പ്രൊജക്ടുകൾക്കായി എത്തുന്നത്. രണ്ടു മുതൽ മൂന്നു മാസം വരെയുള്ള ഇത്തരം ഷട്ട് ഡൗൺ പ്രൊജക്ടുകൾക്ക് നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്.
' ഷട്ട് ഡൗൺ വർക്കുകൾക്കായി രണ്ടു മൂന്നു മാസത്തേക്ക് വലിയ കമ്പനികൾ തൊഴിലാളികളെ എത്തിക്കുന്നത് സാധാരണയാണ്. ഷട്ട് ഡൗൺ അല്ലെങ്കിൽ മെയിന്റനൻസ് വർക്കുകൾ പൂർത്തിയാക്കിയ ശേഷം അവർ കരാർ പ്രകാരം തിരിച്ചു പോവുകയും ചെയ്യും. ഏതാണ്ട് അറുനൂറോളം തൊഴിലാളികൾ ഇത്തരത്തിൽ ഞങ്ങളുടെ കമ്പനിയിൽ മാത്രമുണ്ട് ' - എഞ്ചിനീയറിംഗ് കമ്പനിയിലെ സീനിയർ ഒഫിഷ്യൽ ഖത്തറിലെ മാധ്യമത്തോടു പറഞ്ഞു.
ഇങ്ങനെ എത്തിച്ച തൊഴിലാളികളെ നാട്ടില്‍ വിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ലോക് ഡൌണ്‍ തുടങ്ങിയ 2 മാസത്തോളമായി സംരംഭകര്‍ ജോലി ചെയ്യാതെ ശമ്പളം നല്‍കേണ്ട സാഹചര്യത്തിലാണ്. കേരളത്തില്‍ നിന്നും അടക്കമുള്ള ചെറുകിട സംരംഭകരാണ് ഇത്തരത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. അതിനാല്‍ എത്രയുംവേഗം തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ചെറുകിട സംരംഭകര്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി.