റിയാദ് : വിമാനവിലക്ക് നീക്കുന്നത് സംബന്ധിച്ച് കൃത്യമായ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കു മെന്നുള്ള വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി സൗദി ആഭ്യന്തരമന്ത്രാലയം. അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് എടുത്തുകളയുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് അഭ്യന്തര മന്ത്രാലയം വിശദീകരണമിറക്കി.ഇതോടെ സര്‍വീസ് ഉടനെ ആരംഭിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ജനുവരിയില്‍ സര്‍വീസ് ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍.
അതേസമയം, പുതിയ പ്രഖ്യാപനം എപ്പോൾ വരുമെന്നത് സംബന്ധിച്ച് അറിയിപ്പില്ല. ജനുവരി ഒന്നിനു ശേഷം അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. നിലവിൽ പ്രത്യേക ഇളവുള്ള വിഭാഗങ്ങൾക്കു മാത്രമാണ് അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പതു മാസം മുമ്പാണ് സൗദി പൗരന്മാരും വിദേശികളും രാജ്യം വിടുന്നതിനും വിദേശങ്ങളിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ജനുവരിയില്‍ പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.