മക്ക : കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഹറമിന്റെ മുറ്റങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനും ലക്ഷ്യമിട്ട് വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിൽ ഹരിതവൽ ക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് ഹറംകാര്യ വകുപ്പ് പഠിക്കുന്നു. മുറ്റങ്ങളിൽ എസ്‌കലേറ്ററു കൾക്കു മുകളിലുള്ള തുറസ്സായ പ്രദേശങ്ങളിൽ ഹരിതവൽക്കരണം നടപ്പാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പഠിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
നമസ്‌കാരം നിർവഹിക്കാനും ആൾക്കൂട്ട നിയന്ത്രണത്തിനും നീക്കിവെച്ച സ്ഥലങ്ങളുടെ വിസ്തീർ ണത്തെ ബാധിക്കാത്ത നിലക്ക് നടപ്പാക്കേണ്ട ഹരിതവൽക്കരണ നിർദേശത്തിൽ ശാസ്ത്രീയ, സാങ്കേതിക തലങ്ങളിൽ വിശദമായ പഠനം ആവശ്യമാണെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
താപനില കുറക്കൽ, പരിസ്ഥിതി മലിനീകരണം കുറക്കൽ, അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തൽ എന്നിവ അടക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഹറമിന്റെ മുറ്റങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെയും സുസ്ഥിര വികസന തന്ത്രത്തിന്റെയും ഭാഗമായാണ് ഹറമിന്റെ മുറ്റങ്ങളിൽ ഹരിതവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നത്.
എൻജിനീയർ സുൽത്താൻ അൽഖുറശിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ എൻജിനീയർ അഹ്മദ് ബിൻ ഉമർ ബൽഅമശ്, എൻജിനീയർ മാഹിർ അൽസഹ്‌റാനി, ഉമർ അൽഹുമൈദി, എൻജിനീയർ അഹ്മദ് അൽസുവൈഹിരി, എൻജിനീയർ ഫാരിസ് മുല്ല എന്നിവർ അംഗങ്ങളാണ്. ഹരിതവൽക്കരണത്തിന് കമ്മിറ്റി തയാറാക്കിയ നിർദേശങ്ങളും മാതൃകകളും ഹറംകാര്യ വകുപ്പ് മേധാവി പരിശോധിച്ചു.
ഹറമിൽ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വെള്ളം പുനഃചംക്രമണം ചെയ്ത് ജലസേചനത്തിന് പ്രയോജനപ്പെടുത്തി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പുതിയ നിര്‍ദേശം വിഷൻ 2030 പദ്ധതിയുമായി ബന്ധപെട്ടാണ് ഉയര്‍ന്നു വന്നത്