പൂരം ഒരു ശരാശരി മലയാളിക്ക് മനസ്സിലെ ഇഷ്ടമാണ്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പോയിട്ടില്ലെങ്കിലും പൂരം മലയാളിക്ക് സ്വന്തം, എന്നാല്‍ തൃശ്ശൂര്‍കാര്‍ക്ക് അത് വികാരമാണ്. ചുറ്റുമുള്ള ലോകം നിറത്തിലും സ്വരത്തിലും ആവേശം നിറയ്ക്കുന്ന ചടുലമായ സ്വകാര്യ സ്വപ്നം.
ചെറു പൂരങ്ങള്‍ നിറയെ ഉണ്ടെങ്കിലും പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം തന്നെയാണ്.
പ്രവാസികള്‍ക്ക് പൂരം ഒരു വിദൂരസ്വപ്നമാണ്. ദൂരെ ദൂരെ പുരുഷാരം വന്നു നിറഞ്ഞു കൊമ്പന്‍മാരുടെ മുന്നില്‍ കൊട്ടി കേറുന്ന താളലോകം .
എന്നാല്‍ അങ്ങനെ ഒന്ന് സിംഗപ്പൂര്‍ എന്ന രാജ്യത്ത് നടക്കുക എന്നത് മുന്‍പ് ഒരു സങ്കല്പമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് പുങ്കോല്‍ സോഷ്യല്‍ ഇന്നൊവേഷന്‍ പാര്‍ക്കില്‍ സിംഗപ്പൂരിന്റെ ചരിത്രത്തിലെ ആദ്യ പൂരം ഉപചാരം ചൊല്ലി തീര്‍ന്നപ്പോള്‍ മലയാളികള്‍ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആവേശം മഴ പോലെ പെയ്തിറങ്ങുകയായിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് പത്തു മണിക്ക് ,ജസ്റ്റിസ് ജൂഡിത് പ്രകാശ്,ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ജാവേദ് അഷ്റഫ്എന്നിവരുടെ സാന്നിധ്യത്തില്‍ സിംഗപ്പുര്‍ എം പി വിക്രം നായര്‍ ഉത്ഘാടനം ചെയ്തപ്പോള്‍ സിംഗപ്പുരില്‍ മലയാള മണ്ണിന്റെ പൂരാവേശം പൂത്തിരികളായി കത്തി തെളിയുകയായിരുന്നു.
തുടര്‍ന്ന് പൂരത്തിന് എത്തിയ കലാകാരന്മാരെ വേദിയില്‍ പുടവ നല്‍കി ആദരിച്ചു. പൂര താളത്തിന്റെ തനതു പഞ്ചവാദ്യം ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും നിറഞ്ഞ പൂരപ്രേമികളുടെ മുന്നില്‍ കൊട്ടി തൂടങ്ങിയപ്പോള്‍ പുങ്കോലിലെ മൈതാനം പൂര പറമ്പായി മാറുകയായിരുന്നു.
തിമില, മദ്ദളം,കൊമ്പ്, ഇടയ്ക്ക,താളം എന്നിവയിലായി ഇരുപത്തി അഞ്ചോളം കലാകാരന്മാര്‍ താള വിസ്മയം തീര്‍ത്തു.ഒന്നരമണിക്കൂറിലേറെ താളങ്ങളുടെ താളത്തില്‍ ഇളകിയാടി മലയാളി സമൂഹം മുന്‍പെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത സിംഗപ്പുര്‍ പൂരത്തിന് പുതിയ ലോകം തീര്‍ത്തു. ഓരോ മുഖവുംപൂരം നിറച്ച ചിരിയായി.
സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ കൂടിയായി സിംഗപ്പൂര്‍ പൂരം. പൂര നഗരിയില്‍ നടന്ന വിവിധ കലാപരിപാടിയില്‍ നിരവധി സിംഗപ്പൂരുകാരും കലാപ്രകടനങ്ങള്‍ നടത്തി..കൂടാതെ താലപ്പൊലിയിലും മലയാളി മങ്കമാരായി കസവു മുണ്ടുടുത്ത് അവരെ മലയാളത്തിന്റെ ഭാഗമായി.
ഇലഞ്ഞിത്തറ മേളത്തിന്റെ വിസ്മയമായി പൂരപ്രേമികളുടെ നെഞ്ചിലെ തുടിപ്പുപോലെ പെരുവനം കുട്ടന്‍ മാരാരും സംഘവും പാണ്ടിമേളം ഉരുട്ടു ചെണ്ടകളില്‍ കൊട്ടി തുടങ്ങുപ്പോള്‍ തന്നെ ചുറ്റും കൂടിയ മേളപ്രേമികളുടെ കൈകള്‍ താളച്ചുവടുപിടിച്ചു തുടങ്ങിയിരുന്നു...പിന്നെ പലവട്ടം ആവേശം കൊടുമുടികള്‍ കയറിയ കാഴ്ചയാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളി സമൂഹം കണ്ടത്.
കൊമ്പും കുഴലും ചെണ്ടയ്‌ക്കൊപ്പം ഇലത്താളങ്ങളും നിറയ്ക്കുന്ന ആവേശത്തുടിപ്പ്, സിരകളില്‍ ഒരായിരം ഊര്‍ജ്ജ കണങ്ങള്‍ വാരി നിറയ്ക്കുന്ന താളമായി.ആ താളം,ആദ്യമായ് പൂരം കാണാന്‍ ഭാഗ്യം കിട്ടിയ മലയാളിയുടെ അഭിമാനം വാരിക്കോരി നല്‍കുന്ന ത്രിപുട താളം തന്നെയായി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമായി ആദ്യ സിംഗപ്പൂര്‍ പൂരം അവിടെ കൂടിയ എല്ലാര്‍വര്‍ക്കും .
ഉച്ചവെയിലിന്റെ കടുത്ത ചൂടിന് മുകളില്‍ വൈകിട്ട് പെയ്ത മഴ പൂരം കാണാന്‍ വന്ന അഥിതിയെപ്പോലെ വന്നു പോയി പൂര നഗരിയെ തണുപ്പിച്ചു. പൂര ചമയങ്ങളുടെ വര്‍ണ്ണ ഭംഗി നിരത്തിയ പ്രദര്‍ശനം ഒരുക്കിയിരുന്നു . തൃശ്ശൂര്‍ പൂരത്തിന്റെ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും മുത്തുക്കുടകളും നാട്ടില്‍ നിന്നും കടല്‍ കടന്നെയെത്തി.
ആനകളെ സിംഗപ്പുര്‍ പൂരത്തില്‍ കാണുക എന്നത് സാധ്യമല്ലാത്തിയതിനാല്‍ ആനയോളം വലുപ്പമുള്ള കൂറ്റന്‍ കട്ടൗട്ടില്‍ അതേ ഭംഗിയും രൂപവും നിലനിര്‍ത്തി യഥാര്‍ത്ഥ പൂര ചമയങ്ങള്‍ ഉപഗോയിച്ചു നടന്ന കുടമാറ്റം വിസ്മയം തന്നെയായി.
കുട്ടി പുലികള്‍ ഇറങ്ങിയ പുലികളി നടക്കുമ്പോഴും പാണ്ടിമേളത്തിനു ഒപ്പിച്ചു പുരുഷാരം ചുവടു വെച്ച് പൂരം അന്വര്‍ഥമാക്കി. സിംഗപ്പുര്‍ പൂരം കമ്മിറ്റിയുടെ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായി പൂരം മാറി.
സിംഗപ്പൂരിലെ എല്ലാ സംഘടനകളും സഹകരിച്ച ഒരു ഉത്സവമായി സിംഗപ്പൂര്‍ പൂരം മാറി.ഇനി അടുത്ത വര്‍ഷത്തെ പൂരം കാണാന്‍ ഉള്ള കാത്തിരുപ്പ്. ഒരു കാര്യം ഉറപ്പ് . ഇത്തവണ വന്നവര്‍ അടുത്ത തവണ വരാതിരിക്കില്ല .