ചാത്തന്നൂർ : ശലഭങ്ങളിലെ അത്ഭുത രുപമായ നാഗ ശലഭത്തെ കൊല്ലം ചാത്തന്നൂർ നടയ്ക്കലിൽ കണ്ടെത്തി. നടയ്ക്കൽ ഗാന്ധിജി ഗ്രന്ഥശാലയുടെ സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കലിന്റെ പറമ്പിലാണ് ഇതിനെ കണ്ടെത്തിയത്. വിചിത്ര രൂപിയായ നാഗ ശലഭത്തെ കാണാൻ കൗതുകത്തോടെ നിരവധി പേർ എത്തി. ശലഭങ്ങളിൽ ഏറ്റവുംവലിപ്പമുള്ള ഇവയുടെ രൂപം വളരെ വിചിത്രമാണ്. ഇരു ചിറകുകളിലും മൂർഖൻ പാമ്പിന്റെ തലയോട് സാദൃശ്യമുള്ള രൂപങ്ങളാണ്. വിടർത്തിയ ചിറകിന് 10 - 12 ഇഞ്ച് വലിപ്പമുണ്ടാകും. ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള ചിറകുകളിൽ പാമ്പിന്റെ കണ്ണുകൾ പോലെയുള്ള അടയാളങ്ങളുമുണ്ട്. ഒറ്റ നോട്ടത്തിൽ ഇരട്ട തലയുള്ള പാമ്പാണ് എന്നേ തോന്നുകയുള്ളൂ. സ്നേക്ക് ഹെഡ് എന്നും ഇവയെ അറിയപ്പെടുന്നു.
അറ്റ്ലസ് മോത് എന്ന പേരിലറിയപ്പെടുന്ന ഈ ശലഭങ്ങളെ അടുത്ത കാലത്തായി ആനമല പാതകളിൽ കണ്ടെത്തിയിരുന്നു. ഒക്ടോബർ - നവമ്പർ മാസങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. രണ്ടാഴ്ചയോളം മാത്രം ജീവിതമുള്ള ഇവ ലാർവ രൂപത്തിലായിരിക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഇണ ചേർന്നു കഴിഞ്ഞാൽ ചിറകുകൾ നഷ്ടപ്പെട്ട് സ്വയം നശിക്കുമെന്ന് ശാസ്ത്രജ്ഞർ. നാഗ ശലഭമെന്നറിയപ്പെടുന്ന ഇവകൾ ദേവാലയങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. അതിനാൽ ഒരു ദൈവിക പരിവേഷവുമുണ്ട്.