New Update
കൊല്‍ക്കത്ത: അര്‍ജുന അവാര്‍ഡ് ജേതാവും ഹെപ്റ്റത്തലണ്‍ താരവുമായ സ്വപ്‌ന ബര്‍മന്റെ വീട്ടില്‍ നിയമവിരുദ്ധമായി മരത്തടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി സ്ഥലം മാറ്റി.
ബയ്കുന്താപുർ ഫോറസ്റ്റ് ഡിവിഷിനു കീഴിലെ ബെലകോബ റേഞ്ച് ഓഫിസർ സഞ്ജയ് ദത്തയെ ആണ് സ്ഥലം മാറ്റിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഈ മാസം 13-ാം തിയ്യതിയാണ് വനംവകുപ്പ് സ്വപ്നയുടെ വീട്ടിൽ റെയ്‌ഡിനെത്തിയത്. വീടുപണിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരത്തടികൾ കണ്ടെടുക്കുകയും ചെയ്തു.
തുടർന്ന് സ്വപ്നയോട് മരത്തടികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ വനം വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്വപ്നയുടെ കൈയിൽ രേഖകളുണ്ടായിരുന്നില്ല. ഈ സംഭവം വാർത്തയായതോടെ റെയ്‌ഡ് നടത്തിയ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച മമതാ ബാനർജി സ്വപ്നയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.
എന്നാൽ, ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. ട്ടുവീഴ്ച കൂടാതെ കർത്തവ്യ നിർവഹണം നടത്തിയ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയതെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.