കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു. മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്ക് തിരശീലയിട്ടാണ് നാല് പേർക്കും കോൽക്കത്തയിലെ സിബിഐ കോടതി ജാമ്യം അനുവദിച്ചത്.
നാരദ ന്യൂസ് സംഘത്തിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ഫിർഹാദ് ഹാക്കിം, സുബ്രദാ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ ഇന്ന് രാവിലെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിനു മുൻപിലെത്തി പ്രതിഷേധിച്ചിരുന്നു. മമതയ്ക്കൊപ്പമെത്തിയ തൃണമൂൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കുകയും സിബിഐയുടെ ഓഫീസിനു നേർക്ക് കല്ലെറിയുകയും ചെയ്തു.
തുടർന്ന് വൈകുന്നേരത്തോടെയാണ് കോടതി നാല് പേർക്കും ജാമ്യം അനുവദിച്ചത്. ബംഗാളിലെ ക്രമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അനുസരിക്കാൻ മമത തയാറാകണമെന്നും ഗവർണർ ജഗ്ദീപ് ദാങ്കർ ആവശ്യപ്പെട്ടു.
2014ലാണ് സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവം നടന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിൻറെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടർന്ന് സംഭവം വൻ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.