ഷിക്കാഗോ ∙ റിട്ടയർ ചെയ്യുന്നതിന് ആഴ്ചകൾ അവശേഷിക്കെ ഷിക്കാഗോ പൊലീസ് ചീഫ് എഡ്ഡി ജോൺസനെ മേയർ ലോറി ലൈറ്റ്‌ഫുട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും മനപൂർവ്വം അവിശ്വസ്തത കാണിക്കുകയും ചെയ്തുവെന്നാണു പൊലീസ് ചീഫിനെതിരെ ഉയർന്ന ആരോപണം.
ഒക്ടോബർ 17ന് നടന്ന സംഭവത്തിന്റെ വെളിച്ചത്തിൽ ജനുവരി 2 തിങ്കളാഴ്ചയാണു പുറത്താക്കൽ ഉത്തരവിറങ്ങിയത്. ഒക്ടോബർ 17 ന് സ്റ്റോപ്പ് സൈനിൽ കാർ നിർത്തി യിട്ടു അതിനുള്ളിൽ ഉറങ്ങുന്ന പൊലീസ് ചീഫിനെ കുറിച്ച് ആരോ പൊലീസിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. വാഹനം ഓടിക്കുന്നതിനിടയിൽ തലചുറ്റൽ അനുഭവപ്പെട്ടുവെന്നും തുടർന്ന് കാർ നിർത്തി അവിടെ ഉറങ്ങി പോയെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഇന്റേണൽ അഫയേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിൽ ചീഫ് മൊഴി നൽകിയത്.
പാർട്ടിയിൽ പങ്കെടുത്ത് ഡിന്നറിനോടൊപ്പം അൽപം മദ്യം കഴിച്ചതായി പിന്നീട് മേയറിനോട് ചീഫ് സമ്മതിച്ചിരുന്നു.പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തിയത് പൊലീസ് ഫോഴ്സിന്റെ എത്തിക്സിന് എതിരാണെന്നും മേയർ പറഞ്ഞു. ഷിക്കാഗോ യിൽ പൊലീസ് ചീഫിന്റെ നാഷണൽ കോൺഫറൻസിൽ ട്രംപ് പ്രസംഗിച്ചിരുന്നു. ഈ സമ്മേളനം ബഹിഷ്ക്കരിച്ചതിനെതിരെ ട്രംപ് ചീഫിനെ നിശിതമായി വിമർശിച്ചിരുന്നു.