1912 ല്‍ ലോകത്തെ അതിശയിപ്പിച്ച ഒരു നിര്‍മ്മിതിയായിരുന്നു ടൈറ്റാനിക്ക് എന്ന യാത്രകപ്പല്‍. ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയില്‍ ഇടിച്ച് അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ എത്രപേര്‍ കൃത്യമായി മരിച്ചുവെന്നത് തന്നെ ഇന്നും വ്യക്തമല്ല. എന്നാല്‍ 1985ലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയത്.
എന്നാല്‍ 1985 ല്‍ അറ്റ് ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്ക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. ടൈറ്റാനിക്കിന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ തന്നെ വലിയ മാറ്റം ഉണ്ട്. അതേ സമയം ഇപ്പോള്‍ അതിനെക്കാള്‍ പ്രധാനമായ ഒരു വെളിപ്പെടുത്തലാണ് ഓഷ്യന്‍ഗേറ്റ് കമ്പനി അധികൃതര്‍ നടത്തുന്നത്.
ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്, ഇത് പൂര്‍ത്തിയാകും മുന്‍പ് അവിടെ നിന്നും പരമാവധി വിവരം ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ടൈറ്റാനിക്ക് മുങ്ങിയിട്ട് 109 വര്‍ഷങ്ങള്‍ കഴിയുകയാണ്. ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവും ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ലോഹം തിന്നുന്ന ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് ജലത്തില്‍ ലയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്കിന്‍റെ ഒരു അവശിഷ്ടവും സമുദ്ര അടിത്തട്ടില്‍ കാണുവാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
1985 ല്‍ ടൈറ്റാനിക്ക് ആവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നു പായ്മരം, അതിലെ നീരിക്ഷണ സ്ഥലം, ജിംനേഷ്യം, ബാത്ത് ടബുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായി എന്ന് 2019ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഓഷ്യന്‍ഗേറ്റ് ദൗത്യത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഉള്ള ടൈറ്റാനിക്ക് അവശിഷ്ടങ്ങളില്‍ ഒന്നും പുറത്ത് എത്തിക്കാന്‍ ഈ ദൗത്യം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.