യു എസ് പൗരന്മാർ ഒഴികെ യു കെ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള യാത്രാവിലക്ക് ഉടൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.ഉഗ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ വിലക്ക് നീക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്നതാണ് തീരുമാനത്തിന് കാരണം.
വാക്സിൻ സ്വീകരിക്കാത്ത അമേരിക്കക്കാർക്ക് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ 14 ദിവസങ്ങൾ മുൻപ് യാത്രചെയ്തവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തും.
കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രികർക്ക് മാത്രമായിരുന്നു വിലക്ക്. മറ്റു രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചതോടെ, അവയും പട്ടികയിൽ ഇടം നേടി.
യു എസ് എയർലൈൻസ് മാസങ്ങളായി വൈറ്റ് ഹൗസിനോട് യാത്രാവിലക്ക് പിൻവലിക്കാൻ അഭ്യർത്ഥിച്ചുവരികയാണ്. രാജ്യത്തിന്റെ സുരക്ഷയെ കരുതിയാണ് വിലക്ക് ദീർഘിപ്പിക്കുന്നത്.