ന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഐ.പി.സി സെക്ഷൻ 304 പ്രകാരമാണ് മുന്ന് റെയിൽവേ ഉദ്യോഗസ്ഥരേയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. അരുൺ കുമാർ മഹാന്ത(സീനിയർ സെക്ഷൻ എൻജിനീയർ), എം.ഡി അമീർ ഖാൻ(ജൂനിയർ സെക്ഷൻ എൻജിനീയർ), പപ്പു കുമാർ(ടെക്നീഷ്യൻ) എന്നിവരാണ് അറസ്റ്റിലായത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജൂൺ ആറിനാണ് ബാലസോർ ട്രെയിൻ അപകട കേസ് സി.ബി.ഐ ഏറ്റെടുത്തത്. ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ മൂലകാരണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉത്തരവാദികൾ പിടിയിലാവുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. തുടർന്ന് റെയിൽവേ അന്വേഷണത്തിന് പുറമേ കേന്ദ്രസർക്കാർ സി.ബി.ഐ അന്വേഷണം കൂടി പ്രഖ്യാപിക്കുകയായിരുന്നു.
ബാലസോർ ട്രെയിൻ അപകടത്തിൽ 250 പേർ മരിച്ചിരുന്നു. ട്രെയിൻ ദുരന്തത്തെ കുറിച്ച് റെയിൽവേ നടത്തിയ അന്വേഷണത്തിൽ സിഗ്നലിങ്, ഓപ്പറേഷൻ വിഭാഗങ്ങളുടെ വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ഊജിതമാക്കിയത്.