മസ്കറ്റ്: സൗദി അറേബ്യയിലും യുഎഇയിലും ജനുവരി ഒന്ന് മുതൽ നടപ്പാകുന്ന മൂല്യവർധിത നികുതി പ്രാബല്യത്തിലാവുന്നത് ഒമാനിൽ വില വർധനവിന് കാരണമായേക്കില്ല. കയറ്റുമതിക്ക് നികുതി ഇല്ലാത്തതാണ് വില വര്‍ദ്ധനവിന് കാരണമാകില്ല
കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വാറ്റ് പൂജ്യം ശതമാനമായിരിക്കും. എന്നാൽ, ഒമാൻ വാറ്റ് നടപ്പാക്കുന്നതോടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നികുതി നൽകേണ്ടി വരും. അപ്പോഴും ഒമാനിലുള്ള അഞ്ച് ശതമാനം നികുതി മാത്രമായിരിക്കും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും എന്നതിനാൽ വിലയിൽ മാറ്റമുണ്ടാകില്ല. ഒമാനി ഉപഭോക്താക്കൾ യു.എ.ഇയിൽ നിന്നോ സൗദിയിൽ നിന്നോ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വാറ്റ് നൽകേണ്ടി വരും. ജനുവരി ഒന്ന് മുതൽ യു.എ.ഇയും സൗദി അറേബ്യയും മാത്രമാണ് വാറ്റ് നടപ്പാക്കുന്നത്.
ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ 2019 ആദ്യത്തോടെയായിരിക്കും വാറ്റ് നടപ്പാക്കുക.അതേസമയം, യു.എ.ഇയിൽ വാറ്റ് നടപ്പാക്കുന്നത് ഒമാനിലെ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. ചെറുകിട വ്യാപാരികൾ പലതും യുഎഇ മൊത്തവ്യാപാര മാർക്കറ്റിൽനിന്ന് വാങ്ങിയാണ് ഒമാൻ മാർക്കറ്റിൽ വിപണനം നടത്തുന്നത്. പലരും ചെറിയ അളവിലാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. ഒമാനിലെ ഹൈപർമാർക്കറ്റുകൾക്കും യു.എ.ഇയിലെ വാറ്റ് അനുഗ്രഹമാവും.
ചൈന അടക്കമുള്ള മറ്റ് രാജ്യങ്ങളിൽനിന്ന് യുഎഇ വഴി ഒമാനിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഹൈപ്പർ മാർക്കറ്റ് ഉടമകൾ വാറ്റ് നൽകേണ്ടി വരില്ല. ഇത്തരം സ്ഥാപനങ്ങൾ മറ്റ് രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് ഉൽപന്നങ്ങൾ ഇറക്ക് മതി ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന അഞ്ച് ശതമാനം നികുതി ഒമാനിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ റീ ഇമ്പേഴ്സ്മെന്റ് ലഭിക്കും. ഇതുകാരണം ഇത്തരം സ്ഥാപനങ്ങൾക്ക് വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും.