റിലീസ് ചെയ്ത് ഒരു മാസത്തോട് അടുക്കുമ്പോഴും 'പത്തൊമ്പതാം നൂറ്റാണ്ട്' വിജയകരമായി പ്രദർശനം തുടരുകയാണെന്ന് സംവിധായകൻ വിനയൻ. കേരളത്തിലെ പല തിയേറ്ററുകളും ഇപ്പോഴും ഹൗസ് ഫുൾ ആണെന്നും സിനിമയെ സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയുമാണ് വിജയകരമായി ഇപ്പോഴും പ്രദർശനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവേശത്തോടെ കയ്യടിച്ചു സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്ഷൻ രംഗങ്ങളുടെ പെർഫക്ഷനും പത്തൊമ്പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണമെന്ന് വിനയൻ പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിൻെറ അടുത്തു പോലും പത്തൊമ്പതാം നൂറ്റാണ്ടിൻെറ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്. മുപ്പതും മുപ്പത്തിയഞ്ചു കോടിയും പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്ന് ചർച്ച ചെയ്യപ്പെടുമ്പോൾ അത് സ്ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി താൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനയന്റെ കുറിപ്പ്;
ഇന്നലെയും എറണാകുളം ലുലു മാൾ ഉൾപ്പടെ കേരളത്തിലെ നിരവധി തീയറ്ററുകളിൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ.. വലിയ താരമുല്യമൊന്നും ഇല്ലാത്ത യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി..ഇപ്പോൾ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നു. ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജൻ ചെറുപ്പക്കാരുണ്ടങ്കിൽ അവരോടു പറയട്ടെ..,, നിങ്ങൾ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്ഷൻ രംഗങ്ങളുടെ പെർഫക്ഷനും പത്തൊൻപതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണം.