റയൽ മാഡ്രിഡ് മുന്നേറ്റ നിര താരവും ബ്രസീൽ ദേശീയ ടീം അംഗവുമായ വിനീഷ്യസ് ജൂനിയർ വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി. മല്ലോർക്കക്കെതിരെ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയ മത്സരത്തിനിടെയാണ് സംഭവം. പ്രമുഖ സ്ട്രീമിംഗ് സേവനമായ DAZN സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോയിൽ, ആരാധകർ 22കാരനായ ബ്രസീലിയൻ താരത്തെ കുരങ്ങെന്ന് വിശേഷിപ്പിക്കുന്നതായി കേൾക്കാം.
എന്നാൽ സംഭവത്തിൽ ഉടനടി പ്രതികരിക്കാൻ മല്ലോർക്ക തയ്യറായിരുന്നില്ല. എന്നാൽ ഒരു റേഡിയോ അഭിമുഖത്തിൽ, മല്ലോർക്ക പരിശീലകൻ ഹാവിയർ അഗ്വിറെ, മത്സരത്തിൽ വിനീഷ്യസിനെ തന്റെ താരങ്ങൾ മനപൂർവം ലക്ഷ്യമിട്ടിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ കണക്കുകൾ പ്രകാരം സീസണിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നേരിടേണ്ടി വന്ന താരം വിനീഷ്യസാണ്, അതും മല്ലോർക്കയ്ക്ക് എതിരായ മത്സരത്തിൽ.
2021 നവംബറിൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിൽ ക്യാമ്പ് നൗവിൽ വച്ച്, 2022 സെപ്റ്റംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന്, 2022 ഡിസംബർ അവസാനം വല്ലാഡോളിഡ് എന്നിവയുൾപ്പെടെ മൂന്ന് തവണയോളം തന്റെ ഹ്രസ്വകാല കരിയറിൽ വിനീഷ്യസിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് വസ്‌തുത.
നേരത്തെ ഡിസംബറിൽ നടന്ന വംശീയ അധിക്ഷേപത്തിൽ ലാലിഗ ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് വിനീഷ്യസ് ആരോപിച്ചിരുന്നു. താരത്തിന് നേരെ ആരാധകർ ആക്രോശിക്കുന്നതും, പാഴ് വസ്‌തുക്കൾ വലിച്ചെറിയുന്നതും കാണിക്കുന്ന വിഡീയോ നേരത്തെ പുറത്തുവരികയും ചെയ്‌തിരുന്നു.