ജിദ്ദ: വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം സൗദി സമൂഹത്തിന് സാധ്യമാക്കിയ എൻ ആർ ഐ റീറ്റൈൽ ഷോപ്പിംഗ് ശ്രുംഖല "ലുലു ഹൈപ്പർ മാർക്കറ്റ്" രാജ്യത്തെ സാന്നിധ്യം വർധിപ്പിക്കുന്നു. സൗദിയുടെ വടക്കു പടിഞ്ഞാറൻ നഗരമായ തബൂക്കിൽ "ലുലു ഹൈപ്പർ മാർക്കറ്റ്" ഒക്ടോബർ പത്ത് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും.
ഇതിനകം തന്നെ പ്രവിശ്യയിൽ ജനസംസാരമായി മാറിക്കഴിഞ്ഞ തബൂക് പാർക്ക് മാളിലെ "ലുലു" സൗദിയിലെ പതിനാലാമത്തെയും രാജ്യാന്തര തലത്തിൽ നൂറ്റി അമ്പതിനാലാമത്തെയും ശാഖയാണ്.
ഒരു ലക്ഷത്തി നാല്പത്തി അയ്യായിരത്തിലേറെ ചതുരശ്ര അടി ഏരിയയിൽ പ്രവർത്തനം തുടങ്ങുന്ന തബൂക്കിലെ "ലുലു" എല്ലാ വിധ സാധനങ്ങളുടെയും അപൂർവ ശേഖരം കൊണ്ട് മാത്രമല്ല സ്ഥാപനത്തിന്റെ കമനീയ രൂപഭംഗി കൊണ്ടും നഗരത്തിൽ ഒരു വിലാസമാവുമെന്നാണ് കരുതപ്പെടുന്നത്.
സൗദി അറേബ്യയുടെ വികാസനോന്മുഖമായ കമ്പോളത്തിൽ "ലുലു" ഇനിയും കൂടുതൽ നിക്ഷേപം ഇറക്കുമെന്നും ഈ വര്ഷാന്ത്യന്തിന് മുമ്പായി തന്നെ ദമ്മാമിൽ മറ്റൊരു ഹൈപ്പർമാർകെറ്റ് കൂടി ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാനും എം ഡി യുമായ യൂസുഫലി എം ഏ അറിയിച്ചു. ഇതിനകം ഒരു ബില്യൺ സൗദി റിയാലിന്റെ നിക്ഷേപം തങ്കൾ നടത്തിയതായും അദ്ദേഹം തുടർന്നു.
2020 ഓടെ ആറായിരം സൗദി പൗരന്മാർക്ക് തൊഴിലവസരം നൽകാനുദ്ധ്യേശിക്കുന്ന "ലുലു" ജീവനക്കാരിൽ മുവ്വായിരത്തിലേറെ പേർ ഇതിനകം സ്വദേശികളാണ്.
ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിന്റെ അകത്തും പുറത്തുമുള്ള വിന്യാസവും ഉഭഭോക്താക്കൾക്ക് സൗകര്യപൂർവമായ സഞ്ചാരം സാധ്യമാക്കുന്ന ഷോപ്പ് വിസ്തൃതിയും നാടൻ - ഗ്ലോബൽ ബ്രാൻഡുകളുടെ നിർലോഭ ലഭ്യതയും മൂലം എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിച്ചു കൊണ്ടിരിക്കുന്ന "ലുലു" അക്ഷരാർത്ഥത്തിൽ "ലോകം ഷോപ്പിംഗിന് എത്തുന്നിടം" ആണെന്ന് മാനേജ്‍മെന്റ് അവകാശപ്പെട്ടു.
സൗദി അറേബ്യ, യു എ ഇ, ഇന്ത്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് നിലവിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.