ഡല്‍ഹി : 2000 രൂപയുടെ നോട്ട് നിരോധിക്കുന്നുവെന്ന വാർത്ത വ്യാപകമായി ഫോസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത വ്യാജമാണ്.
2000 രൂപയുടെ കറൻസി പിൻവലിക്കുന്നുവെന്ന വാർത്ത തള്ളിക്കൊണ്ട് ആർബിഐ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 10 മുതൽ 2000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയങ്ങൾ സാധ്യമാകില്ലെന്നും 10 ദിവസത്തിൽ 50,000 രൂപയിൽ കൂടുതൽ ഇടപാടുകൾ ലഭ്യമാകില്ലെന്നുമാണ് വാർത്തകൾ പരന്നത്.
2020 ജനുവരി മുതൽ പുതിയ 1000 രൂപ നോട്ടുകൾ എത്തുമെന്നും 2000 രൂപ നോട്ടുകൾ കൈയിലുള്ളവർ ഉടൻ മാറ്റണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. ഇത്തരം വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർബിഐ വിശദീകരണവുമായി രംഗത്തെത്തിയത്.
ഈ വർഷം 2000 രൂപയുടെ നോട്ടുകളൊന്നും തന്നെ ആർബിഐ അച്ചടിച്ചിട്ടില്ല. 2000 രൂപ കറൻസിയുടെ അച്ചടി കുറക്കുക മാത്രമാണ് ചെയ്തത്. വിപണിയിൽ 2000 രൂപയുടെ നോട്ട് ആവശ്യത്തിന് ഉള്ളതുകൊണ്ടും കള്ളപ്പണം തടയുന്നതിനുമാണ് അച്ചടി കുറച്ചതെന്ന് ആർബിഐ വിശദീകരിച്ചു.