തിരുവനന്തപുരം: 25-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതൽ നടത്താൻ തീരുമാനം. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലിടങ്ങളിലാണ് ഇത്തവണ ചലച്ചിത്രമേള. ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്രമേള. ഓരോ മേഖലകളിലും അഞ്ച് ദിവസം ചലച്ചിത്രമേള ഉണ്ടായിരിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച് ആയിരിക്കും.
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറച്ചു. ഡെലിഗേറ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ചലച്ചിത്രമേള പോലെ ലോകശ്രദ്ധയാകര്‍ഷിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്‌കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാല്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നാണ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.