മസ്ക്കറ്റ്: ഒമാനിലെ ആരോഗ്യരംഗത്തുനിന്ന് നാലു വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 3000ത്തോളം പ്രവാസികളെ നീക്കി സ്വദേശികളെ നിയമിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത്. 2015-19 വർഷത്തെ കണക്കാണ് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യ രംഗത്തെ സ്വദേശി വത്കരണം 2018ൽ 71 ശതമാനമായതായും റിപ്പോർട്ടിൽ പറയുന്നു.
2018 ആയപ്പോഴേക്ക് ആരോഗ്യ രംഗത്ത് 39,220 പേരാണ് പ്രവർത്തിക്കുന്നത്. അതിൽ 71 ശതമാനവും സ്വദേശികളാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ സൈദ് പറഞ്ഞു. എല്ലാ സ്പെഷ്യലേസേഷനും ഉൾപ്പെടുന്ന ഡോക്ടർമാരുടെ വിഭാഗത്തിൽ 39 ശതമാനം സ്വദേശി വത്കരണം നടത്താൻ സാധിച്ചു.
കൺസൾട്ടന്റ് ഡോക്ടർമാരുടെ വിഭാഗത്തിൽ 64 ശതമാനവും സ്പെഷ്യലിസ്റ്റുകളുടെ വിഭാഗത്തിൽ 26 ശതമാനവും സ്വദേശി വത്കരണം നടത്തി. ജനറൽ പ്രാക്ടീഷ്ണർമാരുടെ വിഭാഗത്തിൽ 43 ശതമാനവും ദന്ത ഡോക്ടർമാരുടെ വിഭാഗത്തിൽ 82 ശതമാനം സ്വദേശി വത്കരണം നടത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫാർമസിസ്റ്റുമാരുടെ വിഭാഗത്തിൽ 90 ശതമാനവും അസിസ്റ്റന്റ് ഫാർമസിസ്റ്റുമാരുടെ വിഭാഗത്തിൽ 75 ശതമാനവുമാണ് സ്വദേശി വത്കരണം നടത്തിയിരിക്കുന്നത്.
നഴ്സുമാരുടെ വിഭാഗത്തിൽ 62 ശതമാനവും ലബോറട്ടറി ടെക്നീഷ്യന്മാരുടെ വിഭാഗത്തിൽ 61 ശതമാനവും റേഡിയോളജിസ്റ്റുമാരുടെ വിഭാഗത്തിൽ 62 ശതമാനം സ്വദേശി വത്കരണവുമാണ് നടപ്പാക്കിയിരിക്കുന്നത്.