ഗോറിസ്: അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും വീണ്ടും രൂക്ഷമായി. അസര്‍ബൈജാന്‍ നിയന്ത്രണത്തിലുള്ള തര്‍ക്കപ്രദേശത്ത് ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടി. ഷെല്ലാക്രമണത്തില്‍ അര്‍മീനിയയുടെ 49 സൈനികര്‍ കൊല്ലപ്പെട്ടു.
അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന അര്‍മീനിയന്‍ പട്ടണങ്ങളായ ജെര്‍മുക്, ഗോറിസ്, കാപന്‍ എന്നിവയിലടക്കം ആക്രമണം തുടരുകയാണ്. സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.
കോക്കസസ് മലനിരകളുടെ ഭാഗമായ നഗോര്‍ണോ~കരാബാഖ് ആണ് തര്‍ക്ക പ്രദേശം. 1980കള്‍ മുതല്‍ ഇവിടെ പ്രശ്നം നിലനില്‍ക്കുന്നു. സോവിയറ്റ് ഭരണം നിലനില്‍ക്കെ നഗോര്‍ണോ~കരാബാഖിനോടു ചേര്‍ന്ന മേഖലകള്‍ അര്‍മീനിയന്‍ സേന കീഴടക്കിയിരുന്നു. അസര്‍ബൈജാന്റേതായി രാജ്യാന്തര അംഗീകാരമുള്ള പ്രദേശത്ത് ജനസംഖ്യയിലേറെയും അര്‍മീനിയക്കാരാണെന്നത് മുന്‍നിര്‍ത്തിയായിരുന്നു നീക്കം. തര്‍ക്കം നിലനില്‍ക്കെ 2020ല്‍ ആറാഴ്ച നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മേഖല അസര്‍ബൈജാന്‍ നിയന്ത്രണത്തിലാക്കി.
പ്രശ്നപരിഹാരത്തിന് പലവട്ടം ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അര്‍മീനിയ റഷ്യയുമായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ അസര്‍ബൈജാന്‍ നാറ്റോ അംഗമാണ്.