ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പാര്‍പ്പിട പ്രശ്നം പരിഹരിക്കാതെ നീളുന്നതിന് കാരണം ഭരണകര്‍ത്താക്കള്‍ തന്നെയാണെന്ന വെളിപ്പെടുത്തലാണ് ഏറ്റവും പുതിയ വാര്‍ത്ത.രാജ്യത്തെ ഒട്ടേറെ ഭൂഉടമകള്‍ സെനറ്റര്‍മാരും ടിഡിമാരുമാണ്. അവര്‍ തന്നെയാണ് ഇവിടുത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് ചുക്കാന്‍ പിടിക്കേണ്ടത്.എന്നാല്‍ സ്ഥാപിത താല്‍പ്പര്യം മൂലം ഈ പ്രശ്നത്തെ സജീവമായി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.രാഷ്ട്രീയ സാമൂഹിക മൂല്യങ്ങള്‍ സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.
ഭൂവുടമകളായ ടിഡിമാരുടെയും സെനറ്റര്‍മാരുടെയും ഈ സാന്നിധ്യം പാര്‍പ്പിട നയം രൂപീകരിക്കുന്നതിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി വാടകയ്ക്ക് കഴിയുന്നവരേക്കാള്‍ ഭൂവുടമകളുടെയും പ്രോപ്പര്‍ട്ടി നിക്ഷേപകരുടെയും ആവശ്യങ്ങളിലാണ് ഈ നയം കേന്ദ്രീകരിക്കുന്നത്.
വാടകവീടുകളില്‍ നിന്നുള്ള വരുമാനവും ഭൂ ഉടമകളാണെന്ന സത്യവും ഇവിടെ മറച്ചുവെയ്ക്കപ്പെടുന്നു.ഇവര്‍ക്കെതിരെ ആര്‍ ടി ബി മൗനം പാലിക്കുന്നു.വേലി വിളവു തിന്നുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ടി ഡിമാരില്‍ നല്ലൊരു ഭാഗവും ഭൂ ഉടമകളാണ്.ഒന്നിലേറെ വീടുകളും മറ്റും സ്വന്തമായുള്ള ഇവര്‍ ഇത് വാടകയ്ക്ക് നല്‍കി വന്‍ വരുമാനമുണ്ടാക്കുന്നു. എന്നാല്‍ ഇത് ഡെയ്ല്‍ ഇന്‍കം രജിസ്റ്ററില്‍ കാണിക്കാതെ തട്ടിപ്പു നടത്തുന്നു.വാടക കെട്ടിടങ്ങളുണ്ടെന്ന്് ഔദ്യോഗികമായി വെളിപ്പെടുത്തുന്ന ടിഡിമാര്‍ ഇതിന്റെ വരുമാനം സംബന്ധിച്ച കോളത്തില്‍ ഇല്ലെന്നാണ് രേഖപ്പെടുത്തുന്നത്. 2600യൂറോയില്‍ കൂടുതലുള്ള വരുമാനമാണ് ഇവിടെ രേഖപ്പെടുത്തേണ്ടത്.ഇവര്‍ നാട്ടിലെ ഭവന പ്രതിസന്ധിയുടെയും ഉയര്‍ന്ന വാടകയുടെയും ഭാഗമായി രൂപംകൊണ്ട എച്ച്. എ. പി ,ആര്‍ എ എസ് തുടങ്ങിയ വിവിധ സ്‌കീമുകളുടെ പങ്ക് പറ്റിയും വരുമാനമുണ്ടാക്കുന്നു.
2022ലെ സെന്‍സസ് പ്രകാരം 35,000 ഒഴിഞ്ഞുകിടക്കുന്ന വീടുകളുണ്ടെന്നാണ് കണക്ക്.ഇതില്‍ ഈ ടിഡിമാരുടെ വീടുകളും ഉള്‍പ്പെടുന്നുണ്ടോയെന്ന സംശയം നിലനില്‍ക്കുന്നു.അതിനാലാണ് വേക്കന്റ് പ്രോപ്പര്‍ട്ടി ടാക്സ് ഏര്‍പ്പെടുത്തുന്നതിന് ഇവര്‍ തടസ്സം നില്‍ക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നു.
ഒരു വിഭാഗത്തിന്റെ വരുമാനം വര്‍ധിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിന്റേത് കുറയുന്ന നിലയുണ്ട്. ഇത് വലിയ അസമത്വം സൃഷ്ടിക്കുന്നു.100,000 ഭൂവുടമകള്‍ക്ക് വാടക നല്‍കുന്നത് രാജ്യമാണ്. പ്രതിവര്‍ഷം ഒരു ബില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതിനായി നല്‍കുന്നത്.സര്‍ക്കാരിന്റെ ഭവന ബജറ്റിന്റെ നാലിലൊന്നും പോകുന്നത് സ്വകാര്യ ഭൂവുടമകളുടെ പോക്കറ്റുകളിലേക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സോഷ്യല്‍ ഹൗസിംഗിന്റെ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവമാണ് ഭൂവുടമകള്‍ക്ക് വാടകകൂട്ടാന്‍ വഴിയൊരുക്കുന്നത്.വാടക വസ്തുവകകള്‍ ആര്‍ടിബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് നിയമം. അത് ചെയ്യാത്തത്
ക്രിമിനല്‍ കുറ്റവുമാണ്. ആറുമാസത്തെ ജയിലും 4000യൂറോ വരെ പിഴയീടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാല്‍ ഇന്നോളം ഈ നിയമലംഘനത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.ഈ നിയമം നടപ്പാക്കേണ്ട ടിഡിമാരും മന്ത്രിമാരുമൊക്കെയാണ് ഈ നിയമലംഘനം നടത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.