റോം: ഇറ്റലിയില്‍ ഞായറാഴ്ച പൊതു തിരഞ്ഞെടുപ്പ്. വലതുപക്ഷ സഖ്യം വിജയിക്കുമെന്ന അഭിപ്രായവോട്ടെടുപ്പു ഫലങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുന്നത്.ജോര്‍ജിയ മെലോനി, മാറ്റിയോ സാല്‍വിനി, സില്‍വിയോ ബര്‍ലുസ്‌കോണി എന്നിവരുടെ പാര്‍ട്ടികള്‍ അടങ്ങുന്നതാണ് വലതുസഖ്യം.ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തുമെന്ന മറ്റൊരു ചരിത്രം കൂടി ഇറ്റലിയെഴുതിത്തുടങ്ങും.
ഇലക്ഷന്‍ ചരിത്രത്തിലാദ്യമായി സമ്മറില്‍ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. പലവിധ കാരണങ്ങളാലാണ് ഈ മാസം പൊതു തിരഞ്ഞെടുപ്പിന് വേദിയാകാതിരുന്നത്. എന്നാല്‍ ആ പതിവ് തെറ്റിക്കുമ്പോള്‍ ആളുകളില്‍ നല്ലൊരു ശതമാനം വോട്ടുകള്‍ ചെയ്യാതെ പോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഏതാണ്ട് 40% വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ പദ്ധതിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാറുള്ളത് സെപ്തംബറിലാണ്. അതിനാല്‍ ഒരു സര്‍ക്കാര്‍ മാറ്റം ഗുണകരമാകില്ലെന്നതും ഇലക്ഷന്‍ ഈ കാലയളിവില്‍ നടത്താതിരിക്കാന്‍ കാരണമായി പറയുന്നു.
നാല് മുന്‍ പ്രധാനമന്ത്രിമാര്‍ മല്‍സരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.മധ്യ-ഇടതുപക്ഷ ഗ്രൂപ്പിലെ പ്രധാന കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ(2013) അദ്ദേഹത്തിന്റെ തുടര്‍ച്ചക്കാരനായി 2014 ഫെബ്രുവരിയില്‍ അമരത്തുവന്ന മാറ്റിയോ റെന്‍സി,ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന്റെ ഗ്യൂസെപ്പെ കോണ്ടെ(2018-2021), ഇറ്റലിയുടെ ദീര്‍ഘകാല മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി എന്നിവരാണ് മല്‍സര രംഗത്തുള്ളത്.ടെര്‍സോ പോളോ എന്നറിയപ്പെടുന്ന മധ്യപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമല്ലാത്ത റെന്‍സി ഇക്കുറി മത്സരിക്കുന്നത് .
ഓരോ 13 മാസത്തിലും ഒരോ ഗവണ്‍മെന്റ് എന്നതാണ് ഇറ്റലിയുടെ അസ്ഥിര രാഷ്ട്രീയം.ഇതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് നിയമങ്ങളാണ് പ്രധാന കാരണം.രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം ഇറ്റലിയില്‍ 67 ഗവണ്‍മെന്റുകളാണ് വന്നത്.