ഡബ്ലിന്‍ : പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കല്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് ഓഹരികളുടെ വില്‍പന ആരംഭിച്ചത്.മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 841 മില്യണ്‍ യൂറോയ്ക്കാണ് വില്‍പ്പന പൂര്‍ത്തിയായത്. ബാങ്കിംഗ് മേഖലയെ സ്വകാര്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമെന്നാണ് ഈ സര്‍ക്കാര്‍ നടപടിയെ വിലയിരുത്തപ്പെടുന്നത്.അവസാന ഘട്ടത്തില്‍ ശരാശരി 6.17 യൂറോ നിരക്കിലാണ് ഓഹരികള്‍ വിറ്റത്. രണ്ടാം ഘട്ടത്തില്‍ 5.64 യൂറോയും ആദ്യ ഘട്ടത്തില്‍ 4.96 യൂറോയുമാണ് വില ലഭിച്ചത്.
ബാങ്ക് ഓഫ് അയര്‍ലണ്ടിനായി 4.7 ബില്യണ്‍ യൂറോയുടെ ഓഹരി ജാമ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. ആ ഓഹരികള്‍ ഇപ്പോള്‍ 6.7 ബില്യണ്‍ യൂറോയ്ക്ക് വില്‍ക്കാനായെന്നും മന്ത്രി പറഞ്ഞു.2009-2011 കാലഘട്ടത്തില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് സര്‍ക്കാര്‍ ബാങ്കിനെ രക്ഷിക്കാന്‍ ഇടപെട്ടത്.
ഈ ഓഹരി വില്‍പ്പനയുടെ പിന്‍പറ്റി പി ടി എസ് ബി, എ ഐ ബി എന്നീ ബാങ്കുകളിലെ ഭൂരിപക്ഷം ഓഹരികളും വിറ്റഴിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സൂചനയുണ്ട്. ഈ രണ്ടു ബാങ്കുകളിലും ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റേതാണ്. ഈ വര്‍ഷാവസാനം പി ടി എസ് ബിയിലെ സര്‍ക്കാര്‍ ഓഹരി വിഹിതം 75% ല്‍ നിന്ന് ഏകദേശം 62.4% ആയും എ ഐ ബിയുടേത് 71.2% ല്‍ നിന്ന് 63.5% ആയി കുറച്ചിരുന്നു.
ബാങ്കിനെ സ്വകാര്യമേഖലയിലാക്കാനുള്ള സര്‍ക്കാര്‍ നയത്തിലെ നാഴികക്കല്ലാണ് ഈ തീരുമാനമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു. ഐറിഷ് ബാങ്കിനെ രക്ഷിക്കാന്‍ ഉപയോഗിച്ച നികുതിദായകരുടെ പണം ഈ വില്‍പ്പനയിലൂടെ ലാഭകരമായി വീണ്ടെടുക്കാനായെന്ന് ധനമന്ത്രി വ്യക്തമാക്കി.