വാഷിംഗ്ടൺ, ഡിസി: അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം/ആസാദി കാ അമൃത് മഹോത്സവ്, 2022 സെപ്റ്റംബർ 21 ബുധനാഴ്ച ക്യാപിറ്റോൾ ഹില്ലിൽ സംഘടിപ്പിച്ചു. എഎപിഐയുടെ നേതാക്കളും കമ്മ്യൂണിറ്റി നേതാക്കളും നിരവധി കോൺഗ്രസ് അംഗങ്ങളും ഇതിന്റെ ഭാഗമായി.
ഒത്തുകൂടിയവർ, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും, ഇന്ത്യൻ വംശജരുടെയും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെയും സംഭാവനകളെയും നേട്ടങ്ങളെയും പ്രശംസിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് ഇതിൽ പങ്കെടുത്ത യുഎസ് നിയമനിർമ്മാതാക്കൾ പറഞ്ഞു.
ഇന്ത്യ-അമേരിക്കൻ ബന്ധത്തിൽ അമേരിക്കയിലെ ഇന്ത്യക്കാർക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ക്യാപിറ്റോൾ ഹില്ലിൽ ഇന്ത്യൻ ദിനാഘോഷം സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എഎപിഐ ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ. സമ്പത്ത് ശിവാംഗി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സമഗ്രത, ഐക്യം, ജനാധിപത്യം, വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ എന്നിവയെക്കുറിച്ച് എഎപിഐ പ്രസിഡന്റ ഡോ. രവി കൊല്ലി അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു. കഴിഞ്ഞ ദശകത്തിൽ 270 മില്യണിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതിലെ അഭിമാനവും കൊല്ലി പങ്കുവച്ചു.
ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഗണ്യമായി കുറഞ്ഞതും സാക്ഷരതാ നിരക്ക് ഉയർന്നതും കൂടുതൽ സർവ്വകലാശാലകളും കോളജുകളും ഉണ്ടായതും നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.വെസ്റ്റ് വിർജിനിയയിൽ നിന്നുള്ള സെനറ്റർമാരായ ജോ മൻചിൻ(ഡെമോക്രറ്റിക്), മിസിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ സിൻഡി ഹൈഡ്-സ്മിത്ത്,സെനറ്റർ ഷെല്ലി ക്യാപിറ്റോ,മിസിസിപ്പിയിലെ മൂന്നാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള കോൺഗ്രസ്
പ്രതിനിധി മൈക്കൽ ഗെസ്റ്റ്, കോൺഗ്രസ് അംഗം റ്റെഡ് ഡ്യുച്ച്,യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു തുടങ്ങിയവർ ഇന്ത്യയെ പ്രകീർത്തിക്കുകയും ഇന്ത്യൻ കമ്മ്യൂണിറ്റി അമേരിക്കയ്ക്ക് നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. കോൺഗ്രസ്, അംഗമായ ജോ വിൽസൺ, ലോകമഹായുദ്ധസമയത്ത് തന്റെ അച്ഛൻ ഇന്ത്യയിൽ സേവനമനുഷ്ഠിച്ച നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
4 മില്യണിൽ എത്തിനിൽക്കുന്ന ഇന്ത്യൻ-അമേരിക്കക്കാരുടെ എണ്ണം വലിയൊരു ശക്തിയാണെന്ന് ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗമായ രാജ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.ഇന്ത്യൻ-അമേരിക്കനായ ഏക വനിതാ കോൺഗ്രസ് പ്രതിനിധി പ്രമീള ജയ്‌പാലും മാതൃരാജ്യമായ ഇന്ത്യയെക്കുറിച്ച് വാചാലയായി.
റഷ്യ- യുക്രേയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് കാലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ- അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ-അമേരിക്കൻ ഡോക്ടർമാർ വഹിക്കുന്ന നിർണായകമായ പങ്കിനെക്കുറിച്ചും ആഘോഷത്തിനിടെ പരാമർശമുണ്ടായി.