കാനഡ: കാനഡയിൽ എത്തിച്ചേരുന്നവർക്കു ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ പിൻവലിക്കുമെന്നു പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. ടെസ്റ്റിംഗ്, ക്വാറന്റ്റീൻ, ഐസലേഷൻ ഇവയൊക്കെ ഒഴിവാക്കി.
ഒമൈക്രോൺ ബിഎ4, ബിഎ 5 എന്നീ കൊറോണ വകഭേദങ്ങൾ മൂലമുണ്ടായ വ്യാപന തരംഗത്തിന്റെ മൂർധന്യാവസ്ഥ കടന്നുവെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഏജൻസി അറിയിച്ചു. വാക്‌സിനേഷൻ വ്യാപകമായി ചെയ്തിട്ടുണ്ട്. മരണ നിരക്കും വളരെ കുറവായി.
യാത്രക്കാർ കോവിഡ് നിയന്ത്രണം സംബന്ധിച്ച ഒരു രേഖകളും ഇനി ഹാജരാക്കേണ്ടതില്ല.
രാജ്യത്തു യാത്ര ചെയ്യുന്നവർക്ക് ട്രാൻസ്‌പോർട് കാനഡ നിഷ്കർഷിച്ചിരുന്ന നിയന്ത്രണങ്ങളും ഇനി ഉണ്ടാവില്ല. വിമാനങ്ങളിൽ ആയാലും തീവണ്ടികളിൽ ആയാലും ഇനി മാസ്ക് ധരിക്കേണ്ടതില്ല. കപ്പലിലും അങ്ങിനെ തന്നെ. ആരോഗ്യ പരിശോധനകളും ഉണ്ടാവില്ല.
ആരോഗ്യ മന്ത്രി ജീൻ-വെസ് ഡ്യൂക്ലോസ് പറഞ്ഞു: "എല്ലാവരും പ്രതിരോധ കുത്തിവയ്‌പും ബൂസ്റ്ററും എടുത്തു സുരക്ഷ ഉറപ്പാക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വ്യക്തിപരമായ പൊതുജനാരോഗ്യ നടപടികളും അഭികാമ്യമാണ്."
മാസ്ക് നിർബന്ധമല്ലെങ്കിലും നല്ല നിലവാരമുള്ള മാസ്ക് യാത്രകളിൽ ധരിക്കുന്നതും അഭികാമ്യമാണ്.